കൊച്ചി: എറണാകുളം കോതമംഗലത്ത് കിണറ്റില്‍ വീണ ആനയെ മയക്കുവെടി വെക്കാത്തതില്‍ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം. ആനയെ മയക്കുവെടിവെച്ച് പിടികൂടി മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യം ഇവര്‍ രാവിലെ മുതല്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ കിണറ്റില്‍ നിന്നും കയറ്റിയ ആന സ്ഥലത്ത് ഓടുകയായിരുന്നു. ആനയെ മയക്ക് വെടിവെച്ച് പിടികൂടി സുരക്ഷിതമായി കാട്ടിലേയ്ക്ക് അയക്കാൻ വനംവകുപ്പ് തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഉദ്യോഗസ്ഥര്‍ വഞ്ചിച്ചുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നേരത്തെ മുതല്‍ ആന ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയായിരുന്നു ജനങ്ങള്‍. അതിനിടെയാണ് ആന ഇന്ന് രാവിലെ കിണറ്റില്‍ വീണത്. നീതി വേണമെന്ന ആവശ്യവുമായി കിണറിന്റെ ഉടമകളും രംഗത്തെത്തിയിട്ടുണ്ട്.
നിരവധി പ്രദേശവാസികള്‍ കുടിവെള്ളത്തിന് ഉള്‍പ്പെടെ ആശ്രയിക്കുന്ന കിണറാണിത്. കിണറിന്റെ വശങ്ങള്‍ പൊട്ടിച്ചാണ് ആനയെ കരക്കെത്തിച്ചത്. ഇതിന്റെ നഷ്ടടപരിഹാരവും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. ആനയെ മയക്കുവെടിവെച്ചാല്‍ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വനത്തിലേക്കും കിണറില്‍ നിന്ന് 300 മീറ്റര്‍ അകലെ ഉള്ള റോഡിലേക്കും എങ്ങനെ എത്തിക്കുമെന്ന ആശങ്ക വനം വകുപ്പിന് ഉണ്ടായിരുന്നു.ഇന്ന് പുലര്‍ച്ചെയായിരുന്നു ആനയെ കിണറ്റില്‍ വീണ നിലയിൽ കണ്ടത്.