സിനിമാ തിയേറ്ററിലെ തർക്കം: യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു; മൂന്ന് പേർ പിടിയിൽ

ആറ് ബൈക്കുകളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയി എബിനെ ഒളിസങ്കേതത്തിൽ പൂട്ടിയിടുകയായിരുന്നു
സിനിമാ തിയേറ്ററിലെ തർക്കം: യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു; മൂന്ന് പേർ പിടിയിൽ

കോട്ടയം: സിനിമാ തിയേറ്ററിലെ തർക്കത്തെത്തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ട സംഭവത്തിൽ ഒളിവിൽപ്പോയ മൂന്ന് പേർ പിടിയിൽ. കുലശേഖരമംഗലം ഇടവട്ടം മൂന്നരത്തോണിയിൽ ജഗന്നാഥൻ (20), കുലശേഖരമംഗലം ഇടവട്ടം വൈമ്പനത്ത് ആഷൽ (21), കുലശേഖരമംഗലം ഇടവട്ടം വാഴത്തറയിൽ മുഹമ്മദ് അൻസാരി (19) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കെ കാർത്തികിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വയനാട്ടിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വൈക്കം വടയാർ കിഴക്കേപ്പുറം നടുതുരുത്തേൽ എബിൻ കുഞ്ഞുമോനെ(24)യാണ് തട്ടിക്കൊണ്ടുപോയത്.

ആറ് ബൈക്കുകളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയി എബിനെ ഒളിസങ്കേതത്തിൽ പൂട്ടിയിടുകയായിരുന്നു. ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. തലയോലപ്പറമ്പിലെ തിയേറ്ററിൽ സിനിമ കാണാനെത്തിയ എബിനും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. സിനിമ കഴിഞ്ഞ് വീട്ടിലേക്ക്‌ മടങ്ങിയ യുവാവിനെ രാത്രി ഒൻപതരയോടെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം കിഴക്കേപ്പുറം റോഡിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയും പ്രതികളുടെ ബൈക്കിൽ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോവുകയുമായിരുന്നു. തുടർന്ന് മറവൻതുരുത്ത് ചുങ്കം ഭാഗത്തുള്ള വീട്ടിൽ തടവിലാക്കി.

വീട്ടുകാരോ സുഹൃത്തുക്കളോ എത്തിയാലേ എബിനെ മോചിപ്പിക്കുകയുള്ളൂവെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് വീട്ടുകാർ തലയോലപ്പറമ്പ് പൊലീസിന്റെ സഹായം തേടിയതോടെ യുവാവിനെ മോചിപ്പിച്ച് പ്രതികൾ രക്ഷപ്പെട്ടു. എന്നാൽ പ്രതികളെ പിടികൂടാനായില്ല. ഇതോടെ വീട്ടുകാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. കോടതി മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com