കണ്ണൂർ: പാനൂരിൽ ഡിവൈഎഫ്ഐ നേതാക്കൾ ബോംബ് നിർമ്മിച്ച സംഭവത്തിൽ പ്രതികളിൽ ഡിവൈഎഫ്ഐക്കാർ ഉണ്ടെങ്കിൽ നടപടിയെടുക്കേണ്ടത് ഡിവൈഎഫ്ഐയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
അക്കാര്യം ഡിവൈഎഫ്ഐ നേതൃത്വത്തോട് ചോദിക്കണം
അറസ്റ്റിലായവരിൽ പാർട്ടി റെഡ് വളണ്ടിയർ ടീം ക്യാപ്റ്റൻ ഉള്ളത് പരിശോധിക്കും. ഡിവൈഎഫ്ഐ സിപിഐഎം പോഷക സംഘടനയല്ലായെന്നും ഗോവിന്ദൻ പറഞ്ഞു.
പ്രതികളായവർ കേസിൽ ഉൾപ്പെട്ടതിനെ സന്നദ്ധപ്രവർത്തനമെന്ന് എം വി ഗോവിന്ദൻ ആവർത്തിച്ച് പറഞ്ഞു. പാർട്ടിക്ക് ബോംബ് നിർമാണവുമായി ബന്ധമില്ല.
പാർട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ല. കേസിൽ പാർട്ടി റെഡ് വോളണ്ടിയർ ഉൾപ്പെട്ടത് പരിശോധിക്കാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
നന്ദകുമാറിനെ വിശ്വസിക്കാൻ കഴിയില്ല. മുഴുവനായും തള്ളാനും കഴിയില്ല. രാജ്യസുരക്ഷയെ ചോർത്തി കൊടുക്കുന്ന പ്രവർത്തനമാണ് നടന്നത്. വിഷയം ഗൗരവപൂർവ്വം പരിശോധിക്കണം. ഏത് ഏജൻസിയായാലും ശക്തമായ അന്വേഷണം നടക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
വയനാട്ടിലെ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്ന സുരേന്ദ്രൻൻ്റെ നിലപാടിനെതിരേയും എം വി ഗോവിന്ദൻ പ്രതികരിച്ചു. സുൽത്താൻ ബത്തേരിയെ ഗണപതിവട്ടമെന്ന് പേരു മാറ്റാമെന്നത് കെ സുരേന്ദ്രൻ്റെ ആഗ്രഹം മാത്രമാണ്. ചരിത്രപരമായ പേരുകൾ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഫാസിസം വരുമ്പോൾ മാത്രമേ അതിന് കഴിയൂ. സുരേന്ദ്രൻ ജയിച്ചാലും പേര് മാറ്റാൻ കഴിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.