നെടുമ്പാശ്ശേരിയില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന കേസ്: രണ്ട് പേര്‍ പിടിയില്‍

കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല
നെടുമ്പാശ്ശേരിയില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന കേസ്: രണ്ട് പേര്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഗുണ്ടാ നേതാവ് വിനു വിക്രമനെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. നിധിന്‍, ദീപക് എന്നിവരാണ് പിടിയിലായത്. ഇരുവരും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നും ഗുണ്ടകള്‍ക്കിടയിലെ കുടിപ്പകയാണ് കൊലപാതക കാരണമെന്നും പൊലീസ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയായിരുന്നു തിരുത്തിശ്ശേരി വിനു വിക്രമന്‍ കൊലചെയ്യപ്പെട്ടത്. ബാറില്‍ മദ്യപിക്കുന്നതിനിടെ ഒരാളെത്തി ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയ വിനുവിനെ വെട്ടേറ്റ നിലയിലാണ് കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനനുസരിച്ച് പൊലീസ് എത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വിനുവിനെ രാത്രി ഓട്ടോയില്‍ കയറ്റി കൊണ്ടുപോയ ആളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

2019ല്‍ അത്താണിയില്‍ വെച്ച് മറ്റൊരു ഗുണ്ടാ നേതാവിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് വിനു വിക്രമന്‍. ജാമ്യത്തിലിറങ്ങിയ വിനു ബാറുകളിലും പാറമടകളിലുമടക്കം പണപ്പിരിവ് നടത്തിയിരുന്നു. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നതായും വിവരങ്ങള്‍ ഉണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com