തിരുവനന്തപുരം: കേരള സ്റ്റോറി ഒരിക്കലും റിയൽ സ്റ്റോറി അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സാഹോദര്യത്തിന്റെ ചേർത്തു പിടിക്കലിന്റെ സ്റ്റോറിയാണ് കേരളത്തിന്റേത്. ചില ക്രിസ്ത്യൻ മതമേലധ്യക്ഷൻമാർ കേരള സ്റ്റോറി കാണിക്കാൻ ശ്രമിക്കുകയാണ്. ആർഎസ്എസിന്റെ ആശയങ്ങളെ ഇവർ വെള്ള പൂശുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ തന്നെ അറിയുന്നില്ല.
മണിപ്പൂരിലേക്കു പോകാൻ മോദി തയാറായിട്ടില്ല. മോദി ഉലകം ചുറ്റും വാലിബനാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. എന്തുകൊണ്ട് മോദി മണിപ്പൂരിലേക്ക് പോകാൻ ഭയപ്പെടുന്നുവന്നു ചോദിച്ച അദ്ദേഹം ഈ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷം ചിന്തിക്കുന്നത് ഇടത്തോട്ടാണെന്നും പറഞ്ഞു.
'ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെയാണ് പിന്തുണയ്ക്കുന്നത്. മതേതരത്വമാണ് ഇന്ത്യയുടെ ഭാവി എന്നാണ് ചിന്തിക്കുന്നവരെല്ലാം പറയുന്നത്. ബിജെപിക്ക് വോട്ട് ചെയ്യില്ല എന്നുറപ്പിച്ച് പറയാൻ കഴിയുന്ന എത്ര പേർ കോൺഗ്രസിലുണ്ട്? ജയിച്ചു പോകുന്ന കോൺഗ്രസുകാർ നാളെ ബിജെപിയാവാം. ഇന്ന് ഞാൻ നാളെ നീ എന്നാണ് ചൊല്ല്. ഇന്ന് മുസ്ലീങ്ങൾ ആണ് ലക്ഷ്യമെങ്കിൽ നാളെ ക്രിസ്ത്യാനികൾ ആകാം. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്നല്ല. ഇന്നത്തെ കോൺഗ്രസ് ഇന്ന് ഉച്ചക്ക് ബിജെപി എന്ന് പറയുന്നതാണ് ശരി', ബിനോയ് വിശ്വം പറഞ്ഞു.