പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ താൻ തന്നെ ജയിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനുമായ അനിൽ ആന്റണി. യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വൻ പരാജയം ഏറ്റുവാങ്ങും. കോൺഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണ്. എ കെ ആന്റണിയോട് സഹതാപമാണെന്നും അനിൽ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.
'കാലഹരണപ്പെട്ട കോൺഗ്രസ് നേതാക്കൾ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെയാണ്. രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്റോ ആന്റണിക്കായി പ്രചാരണത്തിന് വരുന്നവരോട് സഹതാപം മാത്രമേയുള്ളു. സൈന്യത്തെ അപമാനിച്ച എംപിക്ക് വേണ്ടി സംസാരിക്കുന്നതിൽ സഹതാപം. പ്രതിരോധ മന്ത്രിയായിരുന്ന ഒരാളാണ് ഇങ്ങനെ സംസാരിക്കുന്നത്. ഗാന്ധി കുടുംബത്തിന് വേണ്ടി അദ്ദേഹം നിലകൊള്ളുന്നതിലും സഹതാപം മാത്രം'- എ കെ ആന്റണിയുടെ പരാമർശങ്ങളോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അനിൽ ആന്റണി മറുപടി നൽകി.
2014ലും 20119ലും കോൺഗ്രസ് ജയിക്കുമെന്ന് പിതാവ് പറഞ്ഞിരുന്നു.എന്നിട്ടും പ്രതിപക്ഷ നേതൃസ്ഥാനം പോലും കൊടുക്കാതെ ജനം കോൺഗ്രസിനെ തിരസ്ക്കരിച്ചു. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രൈവറ്റ് പ്രോപ്പർട്ടിയാണ് കോൺഗ്രസ് പാർട്ടി. അവരുടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വേണ്ടിയാണ് കോൺഗ്രസുകാർ പ്രവർത്തിക്കുന്നത്. ഇന്ത്യയെ കൊള്ളയടിച്ച ഗാന്ധി കുടുംബത്തിന് വേണ്ടി താൻ പ്രവർത്തിക്കണോ. ബോഫോഴ്സ് മുതൽ നാഷണൽ ഹെറാൾഡ് വരെ കൊള്ളയടിച്ചവർക്ക് വേണ്ടി പ്രവർത്തിക്കില്ല. പിതാവിനോട് തനിക്ക് ബഹുമാനമുണ്ട്. പക്ഷേ എ കെ ആൻ്റണിയുടെ രാഷ്ട്രീയത്തിൽ തനിക്ക് വിശ്വാസമില്ലെന്നും അനിൽ ആന്റണി പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് തെറ്റാണെന്ന് ഇന്ന് എ കെ ആന്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കോൺഗ്രസ് നേതാക്കളുടെ മക്കൾ മോദിയുടെ കരങ്ങൾക്ക് ശക്തി പകരുന്നത് വിരോധാഭാസമല്ല, തെറ്റാണ്. നേതാക്കളുടെ മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. ആ ശീലം ഞാൻ പഠിച്ചിട്ടില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ആന്റണി പറഞ്ഞിരുന്നു. പത്തനംതിട്ടയിൽ താൻ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി വിജയിക്കുമെന്നും ആന്റണി അഭിപ്രായപ്പെട്ടിരുന്നു.