കൊച്ചി: കിഫ്ബി മസാല ബോണ്ടിലെ ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യം ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. കുറഞ്ഞപക്ഷം കോടതിയെ എങ്കിലും ബോധ്യപ്പെടുത്തണമെന്ന് സിംഗിള്‍ ബെഞ്ച് പരാമർശം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ചൊവ്വാഴ്ച ഹാജരാക്കണമെന്നും ഇഡിയോട് ഹെക്കോടതി ആവശ്യപ്പെട്ടു.
കടുത്ത നിലപാട് പാടില്ലെന്ന ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടികള്‍ പാടില്ലെന്ന ഉത്തരവ് ഹൈക്കോടതി നീട്ടി. കിഫ്ബി മസാല ബോണ്ടിലെ അന്വേഷണത്തിനായി ഇഡി നല്‍കിയ സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ഫെമ നിയമലംഘനത്തില്‍ അന്വേഷണം നടത്താന്‍ ഇഡിക്ക് അധികാരമില്ലെന്നുമാണ് തോമസ് ഐസക്കിൻ്റെ ഹര്‍ജിയിലെ വാദം. മന്ത്രിയായിരുന്നത് മൂന്ന് വര്‍ഷം മുന്‍പാണെന്നും കിഫ്ബിയുടെ തീരുമാനങ്ങളെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നുമാണ് തോമസ് ഐസക്കിന്റെ വാദം. കിഫ്ബി നല്‍കിയ രേഖകളില്‍ നിന്ന് ചില കാര്യങ്ങളില്‍ വ്യക്തത വന്നിട്ടുണ്ടെന്നും തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് ഇഡിയുടെ നിലപാട്.