തുടര്‍കഥയായി ട്രെയിനിലെ അക്രമം; രണ്ടു മാസത്തിനകം പതിനായിരത്തിലേറെ കേസുകള്‍

റെയില്‍വെയുമായി ബന്ധപ്പെട്ട് രാജ്യത്ത് കഴിഞ്ഞ ഒരുവര്‍ഷം 270 കൊലപാതകങ്ങളാണ് ആര്‍പിഎഫ് രജിസ്റ്റര്‍ ചെയ്തത്
തുടര്‍കഥയായി ട്രെയിനിലെ അക്രമം; രണ്ടു മാസത്തിനകം
പതിനായിരത്തിലേറെ കേസുകള്‍

തിരുവനന്തപുരം: തൃശ്ശൂരില്‍ ടിടിഇ കൊല്ലപ്പെട്ട ഭീതിയണയുന്നതിന് പുറമെ വീണ്ടും ട്രെയിനിലെ മറ്റൊരു അക്രമണ വാര്‍ത്തയെത്തി. ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിലാണ് ടിടിഇക്ക് നേരെ അക്രമണം നടന്നത്. ഒരു ഭിക്ഷാടകന്‍ ടിടിഇയുടെ കണ്ണിനും മുഖത്തും മാന്തുകയായിരുന്നു. ട്രെയിന്‍ നീങ്ങി ഉടനെയായിരുന്നു അക്രമം. അക്രമത്തിനുശേഷം ഭിക്ഷാടകന്‍ ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. തൃശ്ശൂരില്‍ ടിടിഇ വിനോദിന്റെ മരണ വാര്‍ത്തയുടെ ഞ്ഞെട്ടല്‍ മാറുന്നതിനു മുമ്പേയാണീ സംഭവം. ട്രെയിനുകളില്‍ സുരക്ഷ യാത്ര എന്നത് റെയില്‍വേയുടെ വാഗ്ദ്ധാനം മാത്രമായി അവശേഷിക്കുകയാണ്. സംസ്ഥാനത്ത് ദിവസവും കടന്നുപോകുന്ന ഏകദേശം 240 ട്രെയിനുകളിലായി ശരാശരി മൂന്ന് ലക്ഷത്തിലധികം ആളുകളാണ് യാത്ര ചെയ്യുന്നത്. ഇവര്‍ക്ക് സുരക്ഷയൊരുക്കേണ്ട ചുമതലയാണ് പലപ്പോഴും റെയില്‍വേക്ക് പാലിക്കപെടാനാകാത്തത്.

റെയില്‍വെയുമായി ബന്ധപ്പെട്ട് രാജ്യത്ത് കഴിഞ്ഞ ഒരുവര്‍ഷം 270 കൊലപാതകങ്ങളാണ് റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍. ഈ വര്‍ഷം ആദ്യ രണ്ടു മാസത്തിനുള്ളില്‍ ദക്ഷിണ റെയില്‍വേയില്‍ മാത്രമായി 12,700നടുത്ത് അക്രമ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മിക്ക കേസുകളിലും കുറ്റവാളികളെ പിടിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് സുരക്ഷക്ക് ആവശ്യമായതില്‍ പകുതിപോലും സേന അംഗങ്ങളിലെന്നാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ അവസ്ഥ. അതിനാല്‍ അപകടമോ അക്രമമോ സംഭവിച്ചാല്‍ പൊലീസിന് കൃത്യ സമയത്ത് എത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ടിക്കറ്റ് എടുക്കാതെ യാത്രചെയ്യുന്ന അതിഥി തൊഴിലാളികള്‍ ഏറെയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മാത്രം 99418 പേരെയും ഡിസംബറില്‍ 34194 പേരെയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടികൂടിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ട്രെയിന്‍ യാത്ര പൊതുവെ ദുരിതപൂര്‍ണമാണ്. കോവിഡിനുശേഷം ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചത് പുനസ്ഥാപിച്ചിട്ടില്ല. സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് ഡീ റിസര്‍വേഷന്‍ കോച്ചുകളിലുണ്ടായിരുന്ന യാത്രാസൗകര്യം വെട്ടിച്ചുരുക്കിയതും യാത്രക്ലേശം ഇരട്ടിയാക്കി. ഇത് റിസര്‍വേഷന്‍ കോച്ചുകളില്‍ ജനറല്‍ ടിക്കറ്റ് യാത്രക്കാര്‍ കയറാന്‍ ഇടയയാക്കിയിരിക്കുകയാണ്. ഭൂരിഭാഗം ട്രൈയിനുകളും വൈകി ഓടുന്നതിനാല്‍, വനിതായാത്രക്കാരുള്‍പ്പെടെ അനുഭവിക്കുന്ന ദുരിതവും ഇരട്ടിയാണ്. പലപ്പോഴും അസമയങ്ങളിലും സ്റ്റേഷനുകളിലും കോച്ചുകളിലും ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഇവര്‍ പറയുന്നു.

ഇതിനുപുറമെ, റെയില്‍വെയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ അനുഭവിക്കുന്ന പ്രയാസവും ഏറെയാണ്. എലത്തൂരില്‍ ട്രെയിനില്‍ തീവെപ്പ് സംഭവമുണ്ടായപ്പോള്‍ തീവണ്ടികളില്‍ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ കോടതികളുള്‍പ്പെടെ അനുകൂല സമീപനം സ്വീകരിച്ചിരുന്നു. എന്നാല്‍, തുടര്‍ നടപടികളുമായി റെയില്‍വെ മുന്നോട്ട് പോയില്ല. കേരളത്തിലെ ചുരുക്കം സ്റ്റേഷനുകളില്‍ മാത്രമാണിപ്പോള്‍ സംവിധാനമുളളത്.

തുടര്‍കഥയായി ട്രെയിനിലെ അക്രമം; രണ്ടു മാസത്തിനകം
പതിനായിരത്തിലേറെ കേസുകള്‍
തീവണ്ടിയിലെ തീക്കളി

Related Stories

No stories found.
logo
Reporter Live
www.reporterlive.com