മതസ്പർദ്ധവളർത്തുവാൻ സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപന്നമാണ് കേരള സ്റ്റോറി: പിണറായി വിജയൻ

മതസ്പർദ്ധവളർത്തുവാൻ സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപന്നമാണ് കേരള സ്റ്റോറി: പിണറായി വിജയൻ

വർഗീയധ്രുവീകരണം ലക്ഷ്യം വച്ചുള്ള നീക്കം പ്രതിരോധിക്കും

തിരുവനന്തപുരം: കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് വേളയിൽ കേരളത്തെ ഇകഴ്ത്താനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതസ്പർദ്ധവളർത്തുവാൻ സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപന്നമാണ് കേരള സ്റ്റോറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. സംഘപരിവാറിന്റെ വർഗീയ അജണ്ടക്കനുസരിച്ച് പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശൻ മാറരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബിജെപി സ്ഥാനാർത്ഥികൾക്കായി വർഗീയ പ്രചാരണം നടത്താനുള്ള ഏജൻസി അല്ല ദൂരദർശൻ. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് കേരളത്തെ അധിക്ഷേപിക്കുന്നതിന് തുല്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വർഗീയധ്രുവീകരണം ലക്ഷ്യം വച്ചുള്ള നീക്കം പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയുടെ പൂർണ്ണരൂപം

കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണം. തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിൻറെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണം.

പരസ്പര സാഹോദര്യത്തിൽ വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപ്പന്നമാണ് ഈ സിനിമ .

അതി ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ,നീതി ആയോഗിന്റെ അടക്കമുള്ള വിവിധ സൂചികളിൽ മുൻപന്തിയിൽ ഉള്ള കേരളത്തെ സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവർ ഇപ്പോൾ മതം മാറ്റത്തിന്റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്.

സംഘപരിവാർ സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെ തന്നെ ഉയർന്നുവന്നതാണ്.

സംഘപരിവാറിന്റെ വർഗീയ അജണ്ടക്കനുസരിച്ചു പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുത്.

ബിജെപി സ്ഥാനാർത്ഥികൾക്കായി വർഗീയ പ്രചാരണം നടത്താനുള്ള ഏജൻസി അല്ല ദൂരദർശൻ. ഏപ്രിൽ 5 ന്ഈ സിനിമ സംപ്രേക്ഷണം ചെയ്യുമെന്ന അറിയിപ്പ് കേരളത്തെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. വർഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കും.

കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വിമർശനവുമായി നേരത്തെ സിപിഐഎം-സിപിഐ നേതൃത്വങ്ങൾ രംഗത്തെത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണിതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിൻ്റെ പ്രതികരണം. സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ദൂരദർശൻ പിന്മാറണമെന്നും സിപിഐഎം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ മത വർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനാണ് ബിജെപി ശ്രമമെന്നായിരുന്നു സിപിഐഎമ്മിൻ്റെ കുറ്റപ്പെടുത്തൽ.

ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി ആവിഷ്കരിക്കുന്ന അജണ്ട പ്രചരിപ്പിക്കലാണ് ലക്ഷ്യമെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനത്തിലൂടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com