തീണ്ടൽപ്പലക വലിച്ചെറിഞ്ഞ വൈക്കം സത്യാഗ്രഹത്തിന് ഇന്ന് നൂറ് വയസ്സ്

അയിത്താചാരത്തിനെതിരായി രാജ്യത്ത് നടന്ന ആദ്യ സത്യാഗ്രഹമാണ് വൈക്കം സത്യാഗ്രഹം
തീണ്ടൽപ്പലക വലിച്ചെറിഞ്ഞ 
വൈക്കം സത്യാഗ്രഹത്തിന് 
ഇന്ന് നൂറ് വയസ്സ്

കേരള നവോത്ഥാന ചരിത്രത്തിലെ ഐതിഹാസിക ഏടായ വൈക്കം സത്യാഗ്രഹത്തിൻറെ ശതാബ്ദിയാണിന്ന്. വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപത്തെ റോഡുകളിലൂടെ അവർണവിഭാഗത്തിന് സഞ്ചാരം സാധ്യമാക്കാൻ നടന്ന സത്യാഗ്രഹം ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന സമരങ്ങളിൽ രാജ്യശ്രദ്ധ നേടിയ സമരമാണ് വൈക്കം സത്യാഗ്രഹം.

അയിത്താചാരത്തിനെതിരായി രാജ്യത്ത് നടന്ന ആദ്യത്തെ സത്യാഗ്രഹമാണ് വൈക്കം സത്യാഗ്രഹം. 1924-25 കാലഘട്ടത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള റോഡുകളിൽ അയിത്ത ജാതിക്കാർക്ക് നിലനിന്ന വിലക്കിനെതിരെയായിരുന്നു സമരം. ശ്രീ നാരായണഗുരുവും മഹാത്മാഗാന്ധിയും പെരിയാർ ഇ വി രാമസ്വാമി നായ്ക്കരും ബഹുജനങ്ങളും പങ്കാളികളായ സമരം.

ദേശാഭിമാനി പത്രാധിപരും എസ്എൻഡിപി നേതാവും കോൺഗ്രസ്സ് നേതാവുമായ ടി കെ മാധവൻറെ ഇടപെടലിൽ 1923 ൽ ആന്ധ്രയിലെ കാക്കിനടയിൽ നടന്ന കോൺഗ്രസിന്റെ ദേശീയസമ്മേളനത്തിൽ അയിത്തോച്ചാടനം കോൺഗ്രസിൻറെ നയപരിപാടിയായി മാറിയതോടെ വൈക്കത്ത് സമര കാഹളം മുഴങ്ങി. കെ കേളപ്പന്റെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ചു. സവർണ യാഥാസ്ഥിതികർക്ക് ഒപ്പമായിരുന്നു തിരുവിതാംകൂർ രാജകീയ സർക്കാർ. നിരോധനാഞ്ജയും പൊലീസ് മർദനവുമായി സമരക്കാരെ തിരുവിതാംകൂർ ഭരണകൂടം നേരിട്ടു.

1924 ൽ ശ്രീനാരായണ ഗുരുവും പിന്നീട് മഹാത്മാഗാന്ധിയും പെരിയാറും പിന്തുണയുമായെത്തി. പിന്നാലെ, മന്നത്ത് പദ്മനാഭൻറെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് സവർണ ജാഥ നടന്നു. 1925 മാര്‍ച്ച് 10 ന് ഗാന്ധിജി വൈക്കത്തെത്തി സവർണ്ണ യാഥാസ്ഥിതിക നേതാവ് ഇണ്ടാം തുരുത്തി നമ്പൂതിരി ചർച്ച നടത്തി. നമ്പൂതിരി ഗാന്ധിയെയും മനയ്ക്കുളിൽ കയറ്റാതെ അയിത്തം പാലിച്ചു. തിരുവിതാംകൂർ ഭരണാധികാരി റീജന്റ് റാണിയെയും നാരായണഗുരുവിനെയും കണ്ട് ഗാന്ധി സംസാരിച്ചു. ഗാന്ധിയുടെ ഇടപെടൽ ഫലം കണ്ടു. തടവിലായവരെ സർക്കാർ വിട്ടയച്ചു. 1925 നവംബറിൽ സത്യാഗ്രഹം പിൻവലിക്കപ്പെട്ടു. പിന്നീട് ഗുരുവായൂർ, പാലിയം, സത്യാഗ്രഹങ്ങൾക്കും ക്ഷേത്ര പ്രവേശന വിളംബരത്തിനുമടക്കം ഇന്ത്യയുടെ നവോത്ഥാന ചരിത്രത്തിലെ നാഴികകല്ലായി മാറി വൈക്കം സത്യാഗ്രഹം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com