ലോക്സഭ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ സമഗ്രമായും സത്യസന്ധമായും ജനങ്ങളിലേക്കെത്തിക്കാൻ പുതിയ തയ്യാറെടുപ്പുകളുമായി റിപ്പോർട്ടർ നെറ്റ്‌വർക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 55 ദിവസങ്ങളിലായി 500 മണിക്കൂറിനുള്ളില്‍ 50ലധികം പ്രോഗ്രാമുകള്‍ സംപ്രേഷണം ചെയ്യാനാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പദ്ധതിയിട്ടിരിക്കുന്നത്. സ്റ്റുഡിയോയില്‍ നിന്നുള്ളതും ജനങ്ങളോടു നേരിട്ട് സംവദിച്ചുകൊണ്ടുള്ളതും മണ്ഡലങ്ങളില്‍ പര്യടനം നടത്തിക്കൊണ്ടുള്ളതുമെല്ലാമായ പരിപാടികള്‍ ഇതിലുള്‍പ്പെടും. കേരളത്തിലെ ചാനലുകളില്‍ ഇത് വരെ വന്നിട്ടുള്ള തിരഞ്ഞെടുപ്പ് പരിപാടികളില്‍ ഏറ്റവും സമഗ്രവും വേറിട്ടതുമായ തിരഞ്ഞെടുപ്പ് പരിപാടികളുമായാണ് റിപ്പോര്‍ട്ടര്‍ മുന്നോട്ടുപോകുന്നതെന്ന് റിപ്പോര്‍ട്ടര്‍ നെറ്റ്‌വര്‍ക്ക് പ്രസിഡന്റ് അനില്‍ അയിരൂര്‍ പറഞ്ഞു. മഹാഭാരത യുദ്ധം എന്ന പേരിൽ നേരത്തെ ആരംഭിച്ച ഇലക്ഷൻ സ്പെഷ്യൽ പ്രോഗ്രാമിന് ജനങ്ങൾ വലിയ പിന്തുണ നൽകിയതായും അനില്‍ അയിരൂർ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് വാര്‍ത്ത ചാനല്‍ സംപ്രേഷണം തുടങ്ങുന്നുവെന്ന വിവരവും അദ്ദേഹം പങ്കുവെച്ചു. ഈ വര്‍ഷം അവസാനത്തോടെയാണ് ചാനൽ പ്രവർത്തനമാരംഭിക്കുന്നത്. സാങ്കേതികമേഖലയില്‍ രാജ്യത്ത് നിരവധി മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സംപ്രേഷണത്തിന് വേണ്ടി മാത്രമായൊരു ആപ്ലിക്കേഷന്‍ റിപ്പോർട്ടർ പുറത്തിറക്കും. കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും മിഡില്‍ ഈസ്റ്റിലും റിപ്പോര്‍ട്ടറിന് ലഭിക്കുന്ന സ്വീകാര്യത മനസ്സിലാക്കി മുന്നോട്ട് പോകുമെന്നും അനില്‍ അയിരൂര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്തെ പ്രേക്ഷകരുടെ എണ്ണത്തിൽ 40 ശതമാനത്തെ വർധനവുണ്ടായിട്ടുണ്ട്. അത് 80 ശതമാനത്തിലേക്കെത്തിക്കാനാണ് ശ്രമം. പക്ഷപാതിത്വമില്ലാതെ നിക്ഷപക്ഷമായ വാർത്തകൾ നൽകുക, വാർത്തകളിൽ നിന്നും തങ്ങളുടെ സ്വന്തം നിഗമനത്തിലെത്താൻ പ്രേക്ഷകരെ സഹായിക്കുക എന്നതാണ് മാനേജ്മെന്‍റ് ലക്ഷ്യമിടുന്നതെന്നും അനില്‍ അയിരൂര്‍ പറഞ്ഞു.
റോയ് അഗസ്റ്റിന്‍ ചെയർമാനും ജോസ്കുട്ടി അഗസ്റ്റിൻ വൈസ് ചെയർമാനും ആൻ്റോ അഗസ്റ്റിൻ മാനേജിംഗ് ഡയറക്‌ടറും മാനേജിംഗ് എഡിറ്ററുമായി നവീകരിച്ച റിപ്പോർട്ടർ ചാനൽ നെറ്റ്‌വർക്ക് 2023 ജൂലായിലാണ് കേരളത്തിൽ പ്രവർത്തനമാരംഭിച്ചത്. എം വി നികേഷ് കുമാർ, ഡോ അരുൺ കുമാർ, സ്മൃതി പരുത്തിക്കാട്, ഉണ്ണി ബാലകൃഷ്ണൻ, സുജയ പാർവതി തുടങ്ങിയ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച മാധ്യമ പ്രവർത്തകരാണ് റിപ്പോർട്ടർ ടിവിയിലുള്ളത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമായി നിരവധി ഗ്രൗണ്ട് റിപ്പോർട്ടർമാരും ചാനലിനുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ AR/VR, XR സ്റ്റുഡിയോ റിപ്പോർട്ടറിന്റെ മാത്രം പ്രത്യേകതയാണ്. മറ്റ് ചാനലുകളോട് മത്സരിക്കാതെ എഡിറ്റോറിയൽ, സാങ്കേതിക മികവിൽ മാതൃകയാവുക എന്നതാണ് റിപ്പോർട്ടറിന്റെ ലക്ഷ്യം.
BARC ചാനൽ റേറ്റിംഗിൽ പത്താം സ്ഥാനത്തായിരുന്ന ചാനൽ കുറഞ്ഞു മാസങ്ങൾ കൊണ്ട് തന്നെ അഞ്ചാം സ്ഥാനത്തേക്കെത്തി. ക്രൗഡ് ടാംഗിൾ ഡാറ്റ പ്രകാരം, മലയാളം വാർത്താ ചാനലുകളിൽ സോഷ്യൽ മീഡിയ വ്യൂവർഷിപ്പിൽ ഒന്നാമതായും നിൽക്കുന്നു. പതിവ് വാർത്താ ബുള്ളറ്റിനുകൾക്ക് പുറമേ, "കോഫി വിത്ത് ഡോ. അരുൺ" "മീറ്റ് ദി എഡിറ്റേഴ്‌സ്" പോലുള്ള പ്രോഗ്രാമുകളിലൂടെ വാർത്താ അവതരണത്തിൽ പുതുമ കൊണ്ട് വരാനും ചാനലിന് കഴിഞ്ഞു.