കൊല്ലം: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എപിപി അനീഷ്യയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ നിവേദനം നരേന്ദ്രമോദിക്ക് നേരിട്ട് നൽകാൻ അവസരം ഒരുക്കുമെന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ ജി. ഒരാൾക്കും അനീഷ്യയുടെ അനുഭവം ഉണ്ടാകരുത്. ഇതിനായി മാതാപിതാക്കളുടെ നിവേദനം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകാനുള്ള അവസരം ഒരുക്കും. കൊല്ലത്ത് നരേന്ദ്രമോദി എത്തുമ്പോഴാണ് ഈ അവസരം ഉണ്ടാവുകയെന്നും കൃഷ്ണകുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് സ്ഥാനാർഥി അനീഷ്യയുടെ വീട്ടിൽ സന്ദർശനം നടത്തിയത്.
ഇന്നലെ മുതലായിരുന്നു കൊല്ലത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഓരോ പ്രവർത്തകനെയും നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ് ലക്ഷ്യം. ജനുവരി 21നായിരുന്നു കൊല്ലം പരവൂർ കോടതിയിലെ എപിപി അനീഷ്യ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന ക്രൈംബ്രാഞ്ച് കേസിൽ ആത്മഹത്യ പ്രേരണ കുറ്റം ചേർത്തുവെങ്കിലും കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് അനീഷ്യയുടെ കുടുംബം പറയുന്നത്.