കൽപ്പറ്റ: വയനാട് പൂക്കോട്ട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണ നടപടി വൈകിയതിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകി. കുടുംബം ക്ലിഫ് ഹൗസിനു മുന്നിൽ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തിരക്കിട്ട നടപടികൾ.
അന്വേഷണ രേഖകൾ സിബിഐക്ക് കൈമാറാനും ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. വീഴ്ച ഉദ്യോഗസ്ഥരുടേതാണോ. സിബിഐക്ക് രേഖകൾ കൈമാറാൻ വൈകിയോ, വൈകിയെങ്കിൽ ഉത്തരവാദി ആരാണ് തുടങ്ങിയ കാര്യങ്ങളിലാണ് മുഖ്യമന്ത്രി വ്യക്തത തേടിയിരിക്കുന്നത്.
അന്വേഷണ രേഖകള്‍ ഉടന്‍ സിബിഐക്ക് കൈമാറുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനായി കേരള പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് ആണ് ഡല്‍ഹിയിലേക്ക് പോവുക. ഇതുവരെയുള്ള അന്വേഷണ രേഖകള്‍ സിബിഐക്ക് കൈമാറുമെന്നാണ് അറിയിച്ചത്. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ആശങ്കയുള്ളതായി സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചിരുന്നു.അന്വേഷണം വഴിമുട്ടിയതില്‍ ഭയമുണ്ടെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് പറഞ്ഞിരുന്നു.