പത്തനംതിട്ടയില്‍ തോമസ് ഐസകിനെ പ്രതിരോധത്തിലാക്കി യുഡിഎഫ്; മറികടക്കാന്‍ എല്‍ഡിഎഫ്

യുഡിഎഫ് കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ മറുപടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് എല്‍ഡിഎഫ്
പത്തനംതിട്ടയില്‍ തോമസ് ഐസകിനെ പ്രതിരോധത്തിലാക്കി യുഡിഎഫ്; മറികടക്കാന്‍ എല്‍ഡിഎഫ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ തിഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കളക്ടര്‍ക്ക് പരാതി നല്‍കിയതിലൂടെ എല്‍ഡിഎഫ് പ്രതിരോധത്തിലായെന്ന വിലയിരുത്തലില്‍ യുഡിഎഫ്. കളക്ടറുടെ നോട്ടീസിന് കൃത്യമായ മറുപടി നല്‍കി യുഡിഎഫിന്റെ പരാതിയെ മറികടക്കാനാണ് എല്‍ഡിഎഫ് ശ്രമം.

കുടുംബശ്രീ ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങളെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക് പ്രചരണത്തില്‍ ദുരുപയോഗം ചെയ്യുന്നതായാണ് യുഡിഎഫിന്റെ പരാതി. യുഡിഎഫ് കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ മറുപടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചട്ടലംഘനം തുടര്‍ക്കഥയാണെന്നും ഇതിനെതിരെ വലിയ പ്രക്ഷോഭം നടത്തുമെന്നും പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി വ്യക്തമാക്കി.

അതേ സമയം പരാജയ ഭീതി കൊണ്ടാണ് യുഡിഎഫ് നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിന്റെ മറുപടി. കുടുംബശ്രീ പ്രവര്‍ത്തകരോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതില്‍ എന്താണ് തെറ്റെന്നും ഡോ. തോമസ് ഐസക് ചോദിച്ചു.

അതേസമയം കഴിഞ്ഞ ദിവസം ചേര്‍ന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വിഷയത്തിലാണ് തര്‍ക്കം നടന്നത്. പ്രചരണം മന്ദഗതിയിലെന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം എ പത്മകുമാര്‍ ആരോപിച്ചു. എന്നാല്‍ പത്മകുമാറിനെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് തര്‍ക്കമുണ്ടായതും പിന്നാലെ ഇത് കയ്യാങ്കളിയിലേക്കെത്തുകയും ചെയ്തത്.

സെക്രട്ടേറിയറ്റ് അംഗങ്ങളായ ഹര്‍ഷകുമാറും പത്മകുമാറും തമ്മില്‍ വാക്കേറ്റം നടന്നു. ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. ഒരു വിഭാഗം തോമസ് ഐസക്കിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതായി പത്മകുമാര്‍ ആരോപിച്ചു. ആദ്യ ഘട്ട പ്രചരണത്തില്‍ ഐസക്കിന് വിജയ സാധ്യത ഉണ്ടായിരുന്നതായാണ് പത്മകുമാര്‍ ആരോപിക്കുന്നത്. പ്രചരണം ഇപ്പോള്‍ മോശമാണെന്നും പത്മകുമാര്‍ യോഗത്തില്‍ തുറന്നടിക്കുകയും രാജി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com