തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ് പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കന്റോൻമെന്റ് ഹൗസിലെത്തിയാണ് അദ്ദേഹം പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തിയത്. അന്വേഷണം വൈകുന്നതുമായി ബന്ധപ്പെട്ട് സഹായം തേടുന്നതിനാണ് പ്രതിപക്ഷ നേതാവിനെ കണ്ടത്. തന്നെ പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നും ജയപ്രകാശ് അറിയിച്ചു.
സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ല. അന്വേഷണം വഴിമുട്ടിയതിൽ ഭയമുണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞു. ഭരണപക്ഷത്തുള്ളവരെ കണ്ടാൽ സ്ഥിതി എന്താകുമെന്ന് തനിക്കറിയാം. തനിക്ക് വിശ്വാസമുള്ളവരെയാണ് താൻ കാണുന്നത്. പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് 100 ശതമാനവും ഉറപ്പാണെന്നും ജയപ്രകാശ് പറഞ്ഞു.
കഴിഞ്ഞ ദിവസം തുടർ സമരപരിപാടികളിലേക്ക് കടക്കുമെന്ന് ജയപ്രകാശ് വ്യക്തമാക്കിയിരുന്നു. ആ തീരുമാനത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി സിബിഐ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ആന്റി റാഗിങ് സഖ്‌നൗദ് നൽകിയ റിപ്പോർട്ടിൽ പറയുന്നവരെ ആരെയും പിടികൂടിയിട്ടില്ല. അവരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും വേണം. ഡീനിനെയും ചോദ്യം ചെയ്യണം. ഇതൊന്നും ചെയ്യാത്ത പക്ഷം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്യുമെന്ന് ജയപ്രകാശ് വ്യകത്മാക്കി.
ക്ലിഫ് ഹൗസ് പ്രതിഷേധ തീരുമാനം സ്വന്തം ആലോചന പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. ആരുടേയും പ്രേരണയിൽ അല്ല അത്തരം തീരുമാനത്തിലേക്ക് എത്തിയത്. അക്കാര്യം പ്രതിപക്ഷ നേതാവുമായി ചർച്ച ചെയ്തിട്ടില്ല. തങ്ങളെ സംരക്ഷിക്കേണ്ടത് ഭരണപക്ഷം. തന്റെ നീക്കങ്ങൾക്ക് രാഷ്ട്രീയ മാനമില്ലെന്നും ജയപ്രകാശ് പറഞ്ഞു.
സിബിഐ അന്വേഷണം ഉറപ്പ് നൽകിയതിലൂടെ താൻ ചതിക്കപ്പെട്ടോ എന്നൊരു സംശയം ഇപ്പോഴുണ്ട്. എല്ലാവരുടെയും വാ മൂടിക്കെട്ടേണ്ട ആവശ്യം മുഖ്യമന്ത്രിക്കും ഉണ്ടായിരുന്നു. അക്കാര്യത്തിൽ സർക്കാർ വിജയിച്ചുവെന്നും താൻ മണ്ടനായെന്നും ജയപ്രകാശ് പറഞ്ഞു.