കണ്ണൂര്‍: കണ്ണൂരിൽ സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തില്‍ അഞ്ച് ആര്‍എസ്എസ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയില്‍. ആദർശ്, ശ്രീക്കുട്ടൻ, നിധിൻ, ഹരിലാൽ, ബിജിൻ എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്ന് പുലർച്ചെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായവർ സജീവ ആർഎസ്എസ് പ്രവർത്തകരാണ്.
കേസിലെ പ്രധാന പ്രതികളായ ജ്യോതിഷ്, സുജിൻ എന്നിവരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇരുവർക്കുമായി പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജ്യോതിഷും സുജിനും ആണ് വെട്ടിയതെന്നാണ് പരിക്കേറ്റ സിപിഐഎം പ്രവർത്തകരുടെ മൊഴി. മട്ടന്നൂർ ഇടവേലിക്കലില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകർക്ക് ഇന്നലെ വെട്ടേറ്റിരുന്നു. സിപിഐഎം ഇടവേലിക്കല്‍ ബ്രാഞ്ചംഗം കുട്ടാപ്പി എന്ന ലതീഷ് (36), സുനോഭ് (35), ലിച്ചി എന്ന റിജില്‍ (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പുറത്തും ചെവിക്കുമായി സാരമായി പരിക്കേറ്റ മൂവരെയും കണ്ണൂര്‍ എകെ ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായര്‍ രാത്രി പത്തോടെയായിരുന്നു സംഭവം. ഇടവേലിക്കല്‍ വിഗ്നേശ്വര സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശമുള്ള ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ഇവരെ ഒരു സംഘം ആയുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
രാത്രി എട്ടോടെ മട്ടന്നൂർ ടൗണിൽ വെച്ച്, വെട്ടേറ്റ റിജിനും ആക്രമി സംഘത്തിലുണ്ടായിരുന്നവരിൽ ഒരാളും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. അപ്പോൾ തന്നെ സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ട് പ്രശ്നം ഒഴിവാക്കിയതാണ്. അതിന് ശേഷമാണ് രാത്രി പത്തോടെ ഇടവേലിക്കലെത്തി ആക്രമി സംഘം ബസ് സ്റ്റോപ്പിലിരുന്ന മൂവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്.