തൃശ്ശൂര്‍: ആര്‍എല്‍വി രാമകൃഷ്ണന് എതിരായ സത്യഭാമയുടെ അധിക്ഷേപം അപലപനീയമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. കലയെ സ്‌നേഹിക്കുന്നവരുടെ മനസ്സ് ഇത്ര ഹീനമായി ചിന്തിക്കുന്നതാവരുത്. രാമകൃഷ്ണന്‍ പരാതി നല്‍കിയാല്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
കാക്ക കുളിച്ചാല്‍ കൊക്ക് ആകുമോ എന്നാണ് പലരും ചോദിക്കുന്നത്. കൊക്ക് കുളിച്ചാല്‍ കാക്ക ആകുമോയെന്ന് ആരും ചോദിക്കാറില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. പരാതിയുടെ പേരില്‍ സത്യഭാമയെ സര്‍ക്കാര്‍ വേദികളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ആവില്ല. മാറ്റിനിര്‍ത്തല്‍ അല്ല നമ്മുടെ സമൂഹം സ്വീകരിക്കേണ്ട നിലപാട് എന്നും മന്ത്രി വ്യക്തമാക്കി.
'മനസ് ഇപ്പോഴും മാറ്റത്തിന് വിധേയമാകുന്നില്ല. പഴയ മനസുമായിട്ടാണ് പല രംഗത്തും ചില ആളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും ആളുകളുടെ മനസിനകത്ത് ഇത്തരം ചിന്തകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെങ്കില്‍ അതെല്ലാം ഒരു ഘട്ടത്തില്‍ പുറത്തുവരുന്നുണ്ട്. അത്തരത്തിൽ പുറത്തുവരുന്നതിന് എതിരായിട്ടുള്ള ചര്‍ച്ചകളാണ് ഉയർന്ന് വരുന്നത്. പൊതുസമൂഹത്തിന്റെ പ്രതികരണങ്ങളാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നല്ലത്. എല്ലാവരേയും തുല്യരായി കാണാനുള്ള മനസുണ്ട് എന്നതാണ് കേരളത്തെ സംബന്ധിച്ച് ഏറ്റവും അഭിമാനത്തോടെ പറയാവുന്ന ഒരു കാര്യം. അത് കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരോ ഏത് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാകട്ടെ അവരോട് തുല്യത കാണിക്കുന്ന ഒരു മണ്ണാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.