തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് മത്സരിക്കാൻ ഇന്ത്യയിൽ എവിടെയും സീറ്റ് കിട്ടുമെന്നും തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വയനാട്ടിലെ ജനങ്ങളോടുള്ള ആത്മബന്ധമാണ് രാഹുൽ ഇവിടെ തന്നെ മത്സരിക്കാൻ കാരണം. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയെ വിമർശിക്കാറില്ല, രാഹുൽ ഗാന്ധിയെ ആണ് വിമർശിക്കുന്നത്. നിയമസഭയ്ക്കകത്തോ പുറത്തോ മോദിയുടെയോ അമിത ഷായുടെയോ പേര് മുഖ്യമന്ത്രി പറയാറില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'മുഖ്യമന്ത്രി പറയുന്നത് ഇൻഡ്യ മുന്നണിയെ പറ്റിയാണ്. കെസിയോട് ആലപ്പുഴയിൽ മത്സരിക്കണം എന്ന് ആവശ്യപ്പെട്ട ഒരാളാണ് ഞാൻ. കഴിഞ്ഞ തവണ നമുക്ക് ആലപ്പുഴ മാത്രം കിട്ടിയില്ല. അതൊരു നിരാശ ആയിരുന്നു. അത് തിരിച്ചു പിടിക്കാൻ ആണ് കെസി വേണുഗോപാലിനെ ഇറക്കിയതെന്നും' രമേശ് ചെന്നിത്തല പറഞ്ഞു.
നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനാണ് ന്യായ് യാത്ര സമാപന വേദിയിൽ ഇടതുപക്ഷം പങ്കെടുക്കാതിരുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഏകാധിപതിയാണ് മോദി. ജനങ്ങളെ മതത്തിന്റെ പേരിൽ തമ്മിലടിപ്പിക്കുകയാണ് മോദി ചെയ്യുന്നത്. ജൂൺ അഞ്ചാം തിയതി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ അധികാരത്തിൽ വരിക കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിസിഎയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തി രാഹുൽ ഗാന്ധി ആയിരുന്നു. കോൺഗ്രസ് നേതൃത്വവും സമാന നിലപാടുകൾ സ്വീകരിച്ചിരുന്നു. ഇതൊന്നും പിണറായി വിജയൻ കണ്ടില്ല. സിഎഎയ്ക്ക് എതിരെ സമരം ചെയ്തവർക്ക് എതിരെ ഗുരുതര സ്വഭാവമുള്ള കേസുകൾ എടുത്ത ആളാണ് പിണറായി വിജയൻ. ചെറുപ്പക്കാർ നാല് വർഷമായി കോടതി കയറിയിറങ്ങുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് കേസുകൾ പിൻവലിക്കാൻ തയ്യാറായത്. സിഎഎയ്ക്ക് എതിരെ കേസ് കൊടുത്തത് മുസ്ലിം ലീഗാണ്. എന്തുകൊണ്ട് പിണറായി വിജയൻ കേസ് നൽകിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.