തിരുവനന്തപുരം: ഇ പി ജയരാജന്റെ ഭാര്യയും രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും തമ്മിൽ ബിസിനസ് ഡീൽ ഉണ്ടെങ്കിൽ അത് ബിജെപി - സിപിഐഎം രഹസ്യ ധാരണയാണോ എന്ന ചോദ്യമുന്നയിച്ച് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ബിസിനസ് ബന്ധം ആരോപണത്തിൽ തന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞതാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. താൻ എം പി ആയി കഴിഞ്ഞ് മന്ത്രി ആയാൽ എയിംസ് കൊണ്ട് വരാൻ ശ്രമിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റിന്റെ ജീവനക്കാരും ഇ പി ജയരാജന്റെ കുടുംബവും ഒന്നിച്ചുള്ള ചിത്രം കോൺദ്കസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു . രാജീവ് ചന്ദ്രശേഖരനും ഇ പി ജയരാജനും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ഇപി നിഷേധിച്ചതിന് പിന്നാലെയാണ് ചിത്രം പുറത്തുവന്നത്. കോൺഗ്രസാണ് ചിത്രം പുറത്തുവിട്ടത്. നിരാമയ ജീവനക്കാർക്കൊപ്പം ഇപിയുടെ ഭാര്യയും മകനും നിൽക്കുന്ന ചിത്രമാണ് ഇത്. രാജീവ് ചന്ദ്രശേഖരന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഭാര്യക്ക് നിരാമയയിൽ ഷെയർ ഉണ്ടെന്ന് വ്യക്തമാക്കുന്നു.
രാജീവ് ചന്ദ്രശേഖറുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇപി ആവർത്തിക്കുന്നതിനിടെയാണ് ചിത്രം പുറത്തുവന്നത്. ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും ഫോണില്‍ വിളിച്ച ബന്ധം പോലുമില്ലെന്നുമാണ് ഇന്ന് ഇപി പറഞ്ഞത്. പത്രത്തിലും പടത്തിലും കണ്ട പരിചയം മാത്രമാണുള്ളതെന്നും ഇ പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.