കൊച്ചി: ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. സംഭവത്തിൽ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. നാല് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതുവരെ ആരും പരാതിയുമായി എത്താത്ത പശ്ചാത്തലത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞതായാണ് പൊലീസ് നൽകുന്ന വിവരം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് സ്ഥിരീകരിച്ചു.
ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്റിനും റെയിൽവെ സ്റ്റേഷനും ഇടയിൽ വച്ചാണ് ഞായറാഴ്ച രാവിലെ ഏഴരയോടെ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ യുവാവിനെ ബലമായാണ് തട്ടിക്കൊണ്ടുപോയത്. അര മണിക്കൂറോളം ഹോട്ടലിന് മുന്നിൽ ഇവർ കാത്തുനിന്നു.
ഓട്ടോ ഡ്രൈവര്‍മാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇന്നോവ കാറിലാണ് സംഘമെത്തിയത്. നഗരത്തിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകവെയാണ് രണ്ട് പേരെ കസ്റ്റഡിയിലെടുക്കുന്നത്.