കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ വീണ്ടും ഇരട്ട വോട്ട്. ചെറുവണ്ണൂർ സ്വദേശി ശോഭി രാജനാണ് രണ്ട് വോട്ടർ ഐഡി നമ്പറുകളിൽ രണ്ട് ബൂത്തുകളിൽ വോട്ടുള്ളത്. ഒരു തിരിച്ചറിയൽ കാർഡ് മാത്രമെ കൈവശമുള്ളുവെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിലും രണ്ട് വോട്ട് ഉണ്ടായിരുന്നുവെന്നും ശോഭി രാജ് റിപ്പോർട്ടറിനോട് പറഞ്ഞു.
ബേപ്പൂർ നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പർ 77, 78 എന്നിവിടങ്ങളിലാണ് ശോഭി രാജന് രണ്ട് വോട്ടുകളുള്ളത്. രണ്ട് വോട്ടർ ഐഡി നമ്പരുകളിലാണ് വോട്ട്. പക്ഷേ ചിത്രവും വിലാസവും ഒന്നുതന്നെ. എഴുപത്തി ഏഴാം നമ്പർ ബൂത്തിൽ പേര് ശോഭിരാജനെന്നും 78ൽ ശോഭിരാജ് എൻ എന്നുമാണ് പേര്.
ഇരട്ട വോട്ട് വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ലോക്സഭാ സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ എം കെ രാഘവൻ റിപ്പോർട്ടറിനോട് പറഞ്ഞു. ബേപ്പൂരിൽ ഒരാൾക്ക് രണ്ട് വോട്ടർ ഐഡിയിൽ രണ്ടു ബൂത്തുകളിൽ വോട്ടു കണ്ടെത്തിയ സംഭവത്തിലാണ് പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിൽ. ഗവൺമെൻ്റിൻ്റെ ഒത്താശയോടെയാണിത് നടന്നത്. സിപിഎമ്മു കാർക്കാണ് ഇത്തരത്തിൽ രണ്ടും മൂന്നും വോട്ടുള്ളത്. നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും എം കെ രാഘവൻ പറഞ്ഞു.
യുഡിഎഫ് വിഷയത്തിൽ പഠനം നടത്തുകയാണ്. ഭരണഘടന സംരക്ഷണ സമിതിയുടെ പൗരത്വ റാലി സംഘടിപ്പിക്കും. ഇതിന് പിന്നിൽ രാഷ്ട്രീയമാണെന്നും സി പി എമ്മിന്റെ വോട്ട് നേടാനുള്ള അടവു നയമാണെന്നും എം കെ രാഘവൻ കൂട്ടിച്ചേർത്തു. മതന്യൂനപക്ഷങ്ങളുടെ വോട്ട് പിടിക്കാനാണ് ശ്രമം. അവരോട് സ്നേഹമുണ്ടായിട്ട് ചെയ്യുന്നതല്ല ഇത്. നേരത്തെയുള്ള വിഷയങ്ങളിൽ 838 കേസുകളെടുത്തിട്ടുണ്ട്. അത് പിൻവലിച്ച് കൊണ്ടാണ് മതന്യൂനപക്ഷങ്ങളോട്സ്നേഹം കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.