തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങ് പരാതികള്‍ ഒത്തുതീര്‍പ്പാക്കിയതിന്റെ തെളിവുകള്‍ പുറത്ത്. 2021ല്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിയാണ് വിവരങ്ങള്‍ റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തിയത്. റാഗിങിനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയെന്നും പരാതി നല്‍കിയ തനിക്കെതിരെ തിരിച്ച് കേസ് കൊടുത്തുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
ആന്റി റാഗിങ് സ്‌ക്വാഡിനാണ് പരാതി നല്‍കിയത്. മര്‍ദ്ദനമേറ്റ ഫോട്ടോ അടക്കമാണ് പരാതി അയച്ചത്. പരാതിയില്‍ എഫ്‌ഐആര്‍ ഇടാതെ പൊലീസ് പൂഴ്ത്തി. പരാതി ഇല്ലെന്ന് എഴുതി കൊടുക്കാന്‍ നിര്‍ബന്ധിച്ചുവെന്നും വിദ്യാര്‍ത്ഥി പറയുന്നു. പരാതികളുടെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
സിദ്ധാര്‍ത്ഥന്‍ കേസിലെ കാശിനാഥനും അമല്‍ ഇസാനും അന്നും പ്രതികളായിരുന്നു. പ്രതികള്‍ക്ക് കോളേജിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ അധ്യാപകരും പൊലീസ് സ്റ്റേഷനിലെത്തിയെന്നും ആരോപണമുണ്ട്. അധ്യാപകര്‍ ക്ലസ് മുറി പൂട്ടിയിട്ടു. ഒരുപാട് പേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന് വരുത്തിത്തീര്‍ത്തു. ഒന്നും സംഭവിച്ചില്ലെന്ന് വിദ്യാര്‍ത്ഥികളോട് ഒപ്പിട്ട് വാങ്ങി. ബാച്ചിലെ എല്ലാ വിദ്യാര്‍ത്ഥികളെ കൊണ്ടും ഒപ്പിടീച്ചു. പരാതി പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദ്ദമുണ്ടായി. ഇതോടെയാണ് പരാതി പിന്‍വലിച്ചത്.
പെണ്‍കുട്ടികളെ ഓര്‍ത്താണ് പരാതി പിന്‍വലിക്കേണ്ടി വന്നത്. ഒന്നും സംഭവിച്ചില്ലെന്ന് എഴുതി വാങ്ങി. കേസ് പിന്‍വലിക്കേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു. കേസുമായി മുന്നോട്ട് പോയിരുന്നു എങ്കില്‍ അവര്‍ ശിക്ഷിക്കപ്പെട്ടേനെ. എന്ത് സംഭവമുണ്ടായാലും അത് പെണ്‍കുട്ടികളുടെ പേരിലാക്കും. ലഹരിയുടെ പേരും പറയും. അതിന്റെ പിന്നാലെ പോകാന്‍ മടിയായതിനാല്‍ എല്ലാവരും പിന്‍മാറും. അതാണ് അവിടെ സംഭവിക്കുന്നത്. തന്നെ മര്‍ദ്ദിച്ചത് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച വാട്ടര്‍ടാങ്കിനടുത്ത് വെച്ചാണെന്നും വിദ്യാര്‍ത്ഥി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.