ഇടുക്കി: ഇടുക്കി മറയൂരിൽ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ സഹായം ചോദിച്ചയാളുടെ എടിഎം കാർഡുമായി കടന്ന് കളഞ്ഞ് യുവാവ്. കാന്തല്ലൂർ സ്വദേശി ദുരൈരാജാണ് തട്ടിപ്പിന് ഇരയായത്. മറയൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിന് മുൻവശത്തുള്ള എടിഎമ്മിൽ വ്യാഴാഴ്ച രാവിലെ 10.30 നാണ് തട്ടിപ്പുനടന്നത്. പിന്നീടുള്ള പരിശോധനയിൽ അക്കൗണ്ടിൽ നിന്ന് 74,000 രൂപ പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
നാട്ടിലുള്ള ബന്ധുകൾക്ക് പണം അയയ്ക്കാൻ മറയൂർ എസ്ബിഐ ബാങ്കിലെത്തിയതായിരുന്നു കാന്തല്ലൂർ പെരടിപള്ളം സ്വദേശി ദുരൈരാജ്. എന്നാൽ ബാങ്കിൽ തിരക്കായതിനാൽ ബാങ്കിനോട് ചേർന്ന എടിഎം ഡിപ്പോസിറ്റ് മെഷീനിൽ പണം നിക്ഷേപിക്കാൻ ബാങ്ക് ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൗണ്ടറിലെത്തിയ ദുരൈരാജിന് പണം മെഷീനിൽ നിക്ഷേപിക്കാൻ അറിയാത്തതിനാൽ സമീപത്തുണ്ടായിരുന്ന ഒരാളിനോട് സഹായം ചോദിക്കുകയായിരുന്നു.
ഇയാൾ എടിഎം കാർഡിൻ്റെ പിൻ നമ്പർ ചോദിച്ചറിഞ്ഞ് രണ്ടു തവണയായി പണം നിക്ഷേപിച്ചു. ദുരൈരാജ് ബാലൻസ് നോക്കാൻ നിർദേശിച്ചപ്പോൾ അയാൾ നോക്കി പറഞ്ഞു കൊടുക്കുകയും ചെയ്തു. എന്നാൽ പിന്നീട് ആണ് ചതി നടന്നത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന എടിഎം കാർഡ് ദുരൈരാജിന് മാറ്റി നൽകി അദ്ദേഹത്തിൻ്റെ എടിഎം കാർഡ് കൈക്കലാക്കി പ്രതി കടന്നു കളഞ്ഞു. ഇത് അറിയാതെ ദുരൈരാജ് വീട്ടിലേക്ക് മടങ്ങി.
വെള്ളിയാഴ്ച വീണ്ടും ബാങ്കിലെത്തിയപ്പോഴാണ് കാർഡ് മാറിപോയത് ദുരൈരാജിൻ്റെ ശ്രദ്ധയിൽ പെട്ടത്. ബാങ്കിൽ നിന്ന് പരിശോധിച്ചപ്പോൾ അക്കൗണ്ടിൽ നിന്ന് രണ്ടുദിവസങ്ങളിലായി 74,000 രൂപ പിൻവലിച്ചതായി കണ്ടെത്തി. ദുരൈരാജ് ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തി വരികയാണ്.