തിരുവന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള മാർഗങ്ങളാകും പ്രധാനമായും യോഗത്തിൽ ചർച്ചയാവുക. തിരഞ്ഞെടുപ്പ് കാലമായതിനാൽ ലോഡ് ഷെഡിങ്ങിലേക്ക് സർക്കാർ നീങ്ങാൻ ഇടയില്ല എന്നാണ് റിപ്പോർട്ടുകൾ.
അതിഗുരുതര വൈദ്യുതി പ്രതിസന്ധി ഒരുഭാഗത്ത്. അതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറുഭാഗത്ത്. ചൂട് കാലത്തു ശരിക്കും ഷോക്കടിച്ച അവസ്ഥയിലാണ് സംസ്ഥാന വൈദ്യുതി വകുപ്പ്. ഉപഭോഗം കൂടിയതോടെ അധിക വൈദ്യുതിക്കായി കോടികളുടെ ബാധ്യതയാണ് നിലവിൽ പ്രതിദിനം കെഎസ്ഇബി നേരിടുന്നത്. ഇതിന് പരിഹാരം കാണാനാണ് ഇന്ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.
കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനാകും സർക്കാർ നടപടി സ്വീകരിക്കുക. കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകിക്കൊണ്ടിരുന്ന കമ്പനികളുമായും ചിലപ്പോൾ ചർച്ചകൾ നടന്നേക്കും. അവർക്ക് കൊടുക്കാനുള്ള കുടിശികയുടെ കാര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാകും. നാലര രൂപക്ക് കിട്ടിക്കൊണ്ടിരുന്ന വൈദ്യുതിക്ക് ഇപ്പോൾ എട്ടു മുതൽ 12 രൂപ വരെയാണ് ചെലവ് വരുന്നത്. കേന്ദ്ര പവർ എക്സ്ചേഞ്ചിൽ നിന്ന് ഇങ്ങനെ വാങ്ങുന്ന അധിക വൈദ്യുതിക്ക് പ്രതിദിനം 15 മുതൽ 20 കോടി രൂപ വരെ ചിലവാകുന്നുണ്ട്. വരും ദിവസങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടുമെന്നതിനാൽ കെഎസ്ഇബിയുടെ ബാധ്യതയും കുത്തനെ വർധിക്കും. ഇത് മുന്നിൽക്കണ്ടാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.