കൊല്ലം: കേരളം കേന്ദ്രസർക്കാരിനോട് ഭിക്ഷ യാചിക്കുന്നെന്ന് കേന്ദ്രസഹമന്ത്രിയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. കേരളം കേന്ദ്രത്തോട് അവകാശങ്ങൾ ചോദിക്കുന്നത് ഭിക്ഷ യാചിക്കുന്നതുപോലെയാണെന്നാണ് അദ്ദേഹം ആക്ഷേപിച്ചത്.
കേന്ദ്രത്തിന് മുന്നിൽ യാചിച്ചുകിട്ടുന്ന പണം ഉപയോഗിച്ചാണ് കേരളം കാര്യങ്ങൾ നടത്തുന്നത്. പത്തുദിവസം പോലും സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയാത്ത സർക്കാരും ധനമന്ത്രിയും സഹായത്തിനായി സുപ്രീം കോടതിയിലും യാചിക്കുകയാണ്. ഭിക്ഷയാചിച്ചാണ് കേന്ദ്രത്തോട് പണം ചോദിച്ചു വാങ്ങുന്നത്. കേരളത്തിന്റെ വാദമൊന്നും കോടതി അംഗീകരിച്ചിട്ടില്ല. കേസ് പിൻവലിച്ചാൽ കേരളത്തെ സഹായിക്കാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല.
കേരളത്തിലെ ജനങ്ങൾ പട്ടിണികിടക്കേണ്ടെന്ന് കരുതിയാണ് കേന്ദ്രസർക്കാർ സഹായിക്കാൻ തീരുമാനിച്ചത്. 5000 കോടി രൂപ തരാമെന്ന് പറഞ്ഞപ്പോൾ കേരളം വേണ്ടെന്ന് പറഞ്ഞത് വെല്ലുവിളിയാണെന്നും വി മുരളീധരൻ പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിന്റെ ഫെയ്സ് ടു ഫെയ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.