രാഹുലിൻ്റേത് അഹങ്കാരത്തിൻ്റെ സ്വരം, ലീഡറെ വലിച്ചിഴച്ചത് ശരിയായില്ല; കെപിസിസി യോഗത്തിൽ വിമർശനം

ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് വി ഡി സതീശൻ
രാഹുലിൻ്റേത് അഹങ്കാരത്തിൻ്റെ സ്വരം, ലീഡറെ വലിച്ചിഴച്ചത് ശരിയായില്ല; കെപിസിസി യോഗത്തിൽ വിമർശനം

തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമർശനം. പത്മജയ്‌ക്കെതിരായ ആക്ഷേപത്തിനെതിരെയാണ് വിമർശനം ഉയർന്നത്. രാഹുലിൻ്റേത് അഹങ്കാരത്തിൻ്റെ സ്വരമെന്ന് ശൂരനാട് രാജശേഖരൻ കുറ്റപ്പെടുത്തി. പത്മജ പാർട്ടി വിട്ടതിനെ ന്യായീകരിക്കുന്നില്ല. പക്ഷെ അതിനോടുള്ള വിമർശനത്തിൽ ലീഡർ കരുണാകരൻ്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നും ശൂരനാട് രാജശേഖരൻ വിമർശിച്ചു. വിഷയങ്ങൾ നേരത്തെ സംസാരിച്ച് തീർത്തതാണെന്നും ഈ വിഷയത്തിൽ കൂടുതൽ ചർച്ച വേണ്ടെന്നുമുള്ള നിലപാടാണ് കെപിസിസി അദ്ധ്യക്ഷൻ്റെ താൽക്കാലിക ചുമതല വഹിക്കുന്ന എം എം ഹസൻ സ്വീകരിച്ചത്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് വി ഡി സതീശനും വ്യക്തമാക്കി. ഇതോടെ ഈ വിഷയത്തിൽ കൂടുതൽ ചർച്ചയ്ക്ക് മറ്റ് നേതാക്കൾ തയ്യാറായില്ല.

'കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ്, തന്തയ്ക്ക് പിറന്ന മകൾ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ' എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. കെ കരുണാകരൻ എന്ത് പാതകം ആണ് പത്മജയോട് ചെയ്തതെന്നും രാഹുൽ ചോദിച്ചിരുന്നു. രാഹുലിൻ്റെ പ്രതികരണത്തെ മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല മാത്രമാണ് പരസ്യമായി തള്ളിപ്പറഞ്ഞത്. പത്മജക്കെതിരെ രാഹുല്‍ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ കരുണാകരൻ്റെ ഭാര്യയെയാണ് അധിക്ഷേപിച്ചതെന്ന് കെ ബി ഗണേഷ് കുമാർ വിമർശിച്ചിരുന്നു.

വിവാദ പരാമ‍ർശത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസുകൊടുക്കുമെന്ന് പത്മജ വേണു​ഗോപാൽ പ്രതികരിച്ചിരുന്നു. തൻ്റെ അമ്മയെയാണ് രാഹുൽ പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ളവർ വന്നതോടെ ചില സംസ്കാരം തുടങ്ങിയെന്നും പത്മജ വിമർശിച്ചിരുന്നു. രാഹുൽ ടിവിയിലിരുന്ന് നേതാവായ ആളാണ്. എങ്ങനെയാണ് രാഹുൽ ജയിലിൽ കിടന്നതെന്നും അതിന് പിന്നിലെ കഥകൾ എന്താണെന്നും തനിക്കറിയാമെന്നും തന്നെക്കൊണ്ട് തോണ്ടി തോണ്ടി ഓരോന്ന് പറയിപ്പിക്കരുതെന്നും പത്മജ മുന്നറിയിപ്പ് നൽകിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com