പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ല; നിയമപോരാട്ടം തുടരാന്‍ തീരുമാനം

ഭരണഘടനാ വിരുദ്ധമായ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു
പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ല; നിയമപോരാട്ടം തുടരാന്‍ തീരുമാനം

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നിയമപോരാട്ടം തുടരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഭരണഘടനാ വിരുദ്ധമായ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം കേരളം നടപ്പാക്കില്ല. സിഎഎ സമരത്തിനെതിരെ കേസെടുത്തതിനെ കുറിച്ച് പറഞ്ഞ് പ്രധാന പ്രശ്‌നത്തെ കോണ്‍ഗ്രസ് കയ്യൊഴിയുകയാണ്. ബിജെപി ഇംഗ്ലീഷില്‍ പറയുന്നതാണ് പ്രതിപക്ഷം മലയാളത്തില്‍ പറയുന്നത്. ഇതിനെതിരെ എത്രയും പെട്ടെന്ന് ഹര്‍ജി നല്‍കുമെന്നും മന്ത്രി പറഞ്ഞു. പുതിയ ഹര്‍ജി നല്‍കണമോ എന്ന കാര്യത്തില്‍ എ ജി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപി അജണ്ടയുടെ പ്രചാരകരായി കോണ്‍ഗ്രസ് മാറിയെന്നും മന്ത്രി കുറ്റപ്പെടുത്തി. സമരത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെമ്പാടും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യവും ഉയര്‍ത്തിയുള്ള രാജ്ഭവന്‍ മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. തുടര്‍ സമരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസിയുടെ അടിയന്തര യോഗവും ഇന്ന് ചേരും. കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയവരുടെ യോഗമാണ് ഇന്ന് വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വിഷയം രാഷ്ട്രീയമായും നിയമപരമായും എങ്ങനെ കൈകാര്യം ചെയ്യണമെന്നതാകും പ്രധാന ചര്‍ച്ച.

Related Stories

No stories found.
logo
Reporter Live
www.reporterlive.com