ആലപ്പുഴ : കോണ്‍ഗ്രസ് നേതാവും ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ കെ സി വേണുഗോപാലിനെതിരെ ഗുരുതര ആരോപണവുമായി ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ബിനാമി ഇടപാടിലൂടെ വേണുഗോപാല്‍ 1000 കോടിയോളം രൂപ സമ്പാദിച്ചു എന്നാണ് ആരോപണം. റിപ്പോർട്ടർ അശ്വമേധം പരിപാടിക്കിടെയാണ് ശോഭാ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചത്.
രാജസ്ഥാനിലെ മുന്‍ മെനിങ്ങ് ഡിപ്പാർട്ട്മെൻ്റ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കി എന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്. കിഷോറാം ഓലയും കെ സി വേണുഗോപാലും ചേർന്ന് അന്താരാഷ്ട്രതലത്തിൽ പല തരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.
കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ഇപ്പോഴും ബിനാമി പേരിൽ കെ സി വേണുഗോപാൽ ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നുണ്ട്. അതിലുള്‍പ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത. കെ സി വേണുഗോപാൽ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയിൽ നിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചു.
കാവി നിറം സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സർവ്വസംഗ പരിത്യാഗത്തിൻ്റെ നിറമാണ് കാവി എന്നാണ് ശോഭാ സുരേന്ദ്രൻ മറുപടി പറഞ്ഞത്. കാവി എന്ന് പറയുന്നത് സത്യസന്ധതയെ എടുത്ത് കാണിക്കുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ റിപ്പോർട്ടർ അശ്വമേധത്തിൽ പറഞ്ഞു.