തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. മാര്‍ച്ചില്‍ മോദിയുടെ കോലം കത്തിച്ചു. ബാരിക്കേട് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രവര്‍ത്തകര്‍ പൊലീസിന് നേരെ വടിയും കമ്പുമെറിഞ്ഞു. പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോവുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. കോഴിക്കോട് ട്രെയിന്‍ തടഞ്ഞാണ് തിങ്കളാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. സിഎഎയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. യുവജനസംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും സമരമുഖത്തുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും സിഎഎയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. തുടര്‍ന്നും പ്രതിഷേധ സമരങ്ങള്‍ ഉണ്ടാവുമെന്ന് മുന്നണികൾ അറിയിക്കുന്നു.
സിഎഎയ്‌ക്കെതിരായി സംസ്ഥാനത്ത് കോണ്‍ഗ്രസും യുഡിഎഫും മുന്നിട്ട് ഇറങ്ങുമെന്നും നിയമപരമായി ചോദ്യം ചെയ്യുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേസ് സുപ്രീം കോടതിയില്‍ തുടരുമ്പോഴുള്ള ഈ നീക്കം ബിജെപി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തു തോല്പിക്കുക തന്നെ ചെയ്യും. സി എ എയ്‌ക്കെതിരായുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമം ആത്മാര്‍ത്ഥ ഇല്ലാത്തതാണ്. അന്ന് സമരം ചെയ്തവര്‍ ഇന്നും കോടതി കയറി ഇറങ്ങുകയാണ്. പൊലീസെടുത്ത 835 കേസുകളില്‍ പിന്‍വലിച്ചത് 69 കേസുകള്‍ മാത്രം. മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ ആത്മാര്‍ത്ഥത ഇല്ല എന്നത് വ്യക്തമാണ്. അഞ്ച് കൊല്ലമായി എന്തുകൊണ്ടാണ് കേസുകള്‍ പിന്‍വലിക്കാതിരുന്നത് എന്നതില്‍ മറുപടി വേണമെന്നും വി ഡി സതീശന്‍ തുറന്നടിച്ചു.