തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ശശി തരൂർ എം പി കൂടി എത്തിയതോടെ തലസ്ഥാനം മത്സരച്ചൂടിലേക്ക്. പതിവിന് വിപരീതമായി സ്വീകരണ പരിപാടി ഒന്നുമില്ലാതെയാണ് തരൂർ എയർപോർട്ടിലെത്തിയത്. സ്വന്തം നാട്ടിലെത്തുമ്പോൾ എന്തിനാണ് സ്വീകരണ പരിപാടി എന്നാണ് തരൂരിന്റെ പ്രതികരണം.
സ്ഥാനാർത്ഥിയായി തലസ്ഥാനത്ത് എത്തുമ്പോഴെല്ലാം വമ്പിച്ച സ്വീകരണ പരിപാടിയാണ് തരൂരിനായി പ്രവർത്തകർ ഒരുക്കാറ്. എന്നാൽ ഇക്കുറി എയർപോർട്ടിലെത്തിയ തരൂരിനെ സ്വീകരിക്കാൻ ആളും ആരവവുമില്ലായിരുന്നു. അത് വേണ്ടെന്ന് നിർദേശിച്ചതും തരൂർ തന്നെ.
സ്ഥാനാർത്ഥി പട്ടിക വന്നതിനു പിന്നാലെ വലിയ സ്വീകരണമാണ് എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും, എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനും ലഭിച്ചത്. ഒപ്പം ഇരുവരുടെയും പ്രചാരണവും തകൃതിയായി നടക്കുന്നു. തരൂർ കൂടി പരസ്യപ്രചാരണത്തിൽ ഇറങ്ങുന്നതോടെ തിരഞ്ഞെടുപ്പ് ആവേശമേറും.