കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറിയത് തെളിവ് നശിപ്പിച്ച ശേഷമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. എല്ലാ വിധ തെളിവുകളും കേരള പൊലീസ് നശിപ്പിച്ചു. നടന്നിട്ടുള്ള അറസ്റ്റുകൾ പ്രഹസനം മാത്രമെന്നും അദ്ദേഹം ആരോപിച്ചു.
സിബിഐ എവിടെ വലവിരിച്ചാലും കെട്ടിത്തൂക്കിയ കയർ മാത്രമേ തെളിവായി ലഭിക്കുകയുള്ളൂ. തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയോ സിപിഐഎം നേതാക്കളോ സിദ്ധാർത്ഥിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കാണാതിരുന്നത് മനുഷ്യത്വരഹിതമാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിദ്ധാർഥന്റെ മരണം സിബിഐക്കു കൈമാറാൻ സർക്കാർ തീരുമാനിച്ചത്. അന്വേഷണം സിബിഐക്കു വിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ആശ്വാസകരമെന്ന് അച്ഛൻ ജയപ്രകാശ് പ്രതികരിച്ചു.