'ഞങ്ങളുടെ അഭ്യാസം എങ്ങനെയുണ്ട്? ഈ സർപ്രൈസ് ആദ്യമേ പറഞ്ഞിരുന്നതല്ലേ'; കോൺഗ്രസ് ലിസ്റ്റിൽ കെ സുധാകരൻ

പാർട്ടി പറഞ്ഞതു കൊണ്ട് മത്സരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ
'ഞങ്ങളുടെ അഭ്യാസം എങ്ങനെയുണ്ട്? ഈ സർപ്രൈസ് ആദ്യമേ പറഞ്ഞിരുന്നതല്ലേ'; കോൺഗ്രസ് ലിസ്റ്റിൽ കെ സുധാകരൻ

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പാർട്ടി പറഞ്ഞതു കൊണ്ട് മത്സരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എങ്ങനെയുണ്ട് ഞങ്ങളുടെ അഭ്യാസം എന്നായിരുന്ന പട്ടികയിലെ സർപ്രൈസിനെക്കുറിച്ച് സുധാകരൻ പറഞ്ഞത്. കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ സർപ്രൈസ് ഉണ്ടാകുമെന്ന് മുൻപേ പറഞ്ഞത് ഇപ്പോൾ യാഥാർഥ്യമായില്ലേയെന്നും സുധാകരൻ ചോദിച്ചു. ഓരോ പ്രദേശത്തിനും യോജിച്ച സ്ഥാനാർത്ഥികളെയാണ് നിയോഗിച്ചിരിക്കുന്നത്. ഒരാൾക്ക് ഒരു പദവി എന്നതിൽ പാർട്ടിയാണ് തീരുമാനം എടുക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

ചില സ്ഥലങ്ങളിൽ സിറ്റിങ് എംപിമാരെ മാറ്റി മത്സരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം പൂർണമായും പാർട്ടിക്കായിരിക്കും. പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള സീനിയർ നേതാക്കളുമായും ചർച്ച നടത്തി ഫലപ്രദമായ രീതിയിലുള്ള ഒരു തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി.

‘ഞങ്ങളുടെ അഭ്യാസം എങ്ങനെയുണ്ട്. സർപ്രൈസാണ് വരാൻ പോകുന്നതെന്ന് ഞങ്ങൾ ആദ്യമേ പറഞ്ഞിരുന്നതല്ലേ? മിനിഞ്ഞാന്നും ഇന്നലേയും പറഞ്ഞു, ഇന്ന് നിങ്ങൾക്കത് അനുഭവേദ്യവുമായി. എങ്ങനെയുണ്ട് ഞങ്ങളുടെ അഭ്യാസം? ചില സ്ഥലങ്ങളിൽ സിറ്റിങ് എംപിമാരെ മാറ്റി മത്സരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം പൂർണമായും പാർട്ടിക്കായിരിക്കും. പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള സീനിയർ നേതാക്കളുമായും ചർച്ച നടത്തി ഫലപ്രദമായ രീതിയിലുള്ള ഒരു തീരുമാനമാണ് ഞങ്ങൾ ഇവിടെ കൈക്കൊണ്ടിരിക്കുന്നത്. ഓരോ പ്രദേശത്തിനും പറ്റിയ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥി ആരെന്ന് ഞങ്ങൾ അരിച്ചുപെറുക്കി പരിശോധിച്ചിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്‍', സുധാകരൻ പറഞ്ഞു.

നേരത്തെ കേരളത്തിലെ കോൺഗ്രസ് മത്സരിക്കുന്ന16 മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ചത്തീസ്ഗഡ്, കര്‍ണാടക, കേരളം, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ 39 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ചത്തീസ്ഗഡിൽ മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, കർണാടകയിൽ ഡി കെ ശിവകുമാറിൻ്റെ സഹോദരൻ ഡി കെ സുരേഷ് തുടങ്ങിയ പ്രമുഖർ ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

കേരളത്തിലെ സിറ്റിങ്ങ് എംപിമാരിൽ ടി എൻ പ്രതാപൻ മാത്രമാണ് ഇത്തവണ മത്സരരംഗത്തില്ലാത്തത്. വടകരയിലെ സിറ്റിങ്ങ് എം പി കെ മുരളീധരൻ ഇത്തവണ തൃശ്ശൂരിൽ മത്സരിക്കും. വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. 2019ൽ കോൺഗ്രസ് പരാജയപ്പെട്ട ആലപ്പുഴയിൽ ഇത്തവണ കെ സി വേണുഗോപാൽ മത്സരിക്കും. രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും. വയനാട്, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അവസാന നിമിഷം വരെ ആശയക്കുഴപ്പം നിലനിനിന്നിരുന്നെങ്കിലും പിന്നീട് ദേശീയ നേതൃനിരയിലെ പ്രമുഖരെ തന്നെ ഇവിടെ മത്സരത്തിനിറക്കാൻ ദേശീയ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനായി കോൺഗ്രസ് ദേശീയ നേതൃത്വം അന്തിമധാരണയിലെത്തിയിരിക്കുന്ന സ്ഥാനാർത്ഥി പട്ടിക

  • തിരുവനന്തപുരം - ശശി തരൂർ

  • ആറ്റിങ്ങൽ - അടൂർ പ്രകാശ്

  • പത്തനംതിട്ട - ആൻ്റോ ആൻ്റണി

  • മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്

  • ആലപ്പുഴ - കെ സി വേണുഗോപാൽ

  • ഇടുക്കി - ഡീൻ കുര്യാക്കോസ്

  • എറണാകുളം - ഹൈബി ഈഡൻ

  • ചാലക്കുടി - ബെന്നി ബഹ്നാൻ

  • തൃശൂർ - കെ മുരളീധരൻ

  • ആലത്തൂർ - രമ്യാ ഹരിദാസ്

  • പാലക്കാട് - വി കെ ശ്രീകണ്ഠൻ

  • കോഴിക്കോട് - എം കെ രാഘവൻ

  • വയനാട് - രാഹുൽ ഗാന്ധി

  • വടകര - ഷാഫി പറമ്പിൽ

  • കണ്ണൂർ - കെ സുധാകരൻ

  • കാസർകോട് - രാജ് മോഹൻ ഉണ്ണിത്താൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com