കൊച്ചി: കോതമംഗലം പ്രതിഷേധത്തില്‍ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകില്ല. ഇന്ന് വൈക്കിട്ട് നാല് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പറഞ്ഞ് പൊലീസ് നോട്ടിസ് നൽകിയിരുന്നു. ഇരുവരും ഹാജരാകില്ല എന്ന വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച ഹാജരാക്കാം എന്നാണ് ഇവർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ നാല് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. മാത്യു കുഴൽനാടൻ എംഎൽഎക്ക് എതിരെ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.
കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലാണ് മാത്യു കുഴൽനാടനെയും മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്തത്. കോതമംഗലത്തെ സമരത്തിൽ ഇരുവർക്കുമെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ച സംഭവത്തില്‍ മൃതദേഹവും വഹിച്ചുകൊണ്ട് പ്രതിഷേധിച്ചവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആശുപത്രിയിൽ അക്രമം നടത്തൽ, മൃതദേഹത്തോട് അനാദരം എന്നീ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ്.
റോഡ് ഉപരോധിച്ചതിനും ഡീൻ കുര്യാക്കോസ് എം പി, മാത്യു കുഴൽനാടൻ എം എല്‍ എ അടക്കമുള്ളവർ പ്രതി പട്ടികയിലുണ്ട്. പ്രതിഷേധത്തിൽ യുഡിഎഫ് നേതാക്കളും പങ്കെടുത്തിരുന്നു. നാട്ടുകാരും നേതാക്കളും ചേര്‍ന്ന് പൊലീസിനെ തടയുകയും പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയുമായിരുന്നു.