തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയുടെ വാദം തള്ളി വിദഗ്ധ സമിതി റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖമല്ലെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് കൈമാറും.
തിരുവനന്തപുരത്തേത് സ്വാഭാവിക തീരശോഷണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നാലംഗ സമിതിയാണ് വിഷയത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിഴിഞ്ഞം സമരം ഒതുതീർത്തതിന്റെ ഭാഗമായാണ് തീരശോഷണം പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്.
തിരുവനന്തപുരത്തുണ്ടാകുന്ന രൂക്ഷമായ കടലാക്രമണങ്ങൾക്ക് കാരണം തുറമുഖ നിർമ്മാണമാണ് എന്നായിരുന്നു ലത്തീൻ അതിരൂപതയുടെ വാദം. 100 ദിവസത്തിൽ അധികം നീണ്ടുനിന്ന വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പ്രധാന മുദ്രാവാക്യവും തീരശോഷണം ആയിരുന്നു. എന്നാൽ ഈ വാദങ്ങളെ തള്ളുന്നതാണ് ഡോ. എം ഡി കൂഡാലെ അധ്യക്ഷനായ വിദഗ്ധസമിതിയുടെ റിപ്പോർട്ട്. തുറമുഖ നിർമ്മാണം തീരശോഷണത്തെ ബാധിക്കുന്നില്ല എന്ന് വിദഗ്ധ സമിതി കണ്ടെത്തി. തിരുവനന്തപുരത്തേത് സ്വാഭാവിക തീരശോഷണമാണ്. തുറമുഖ നിർമാണത്തിന് മുമ്പും കടലാക്രമണമുണ്ടെന്നും വിദഗ്‌ധ സമിതി റിപ്പോർട്ടിലുണ്ട്. നാളെ തുറമുഖമന്ത്രി വി എൻ വാസവന് സമിതി റിപ്പോർട്ട് കൈമാറും.
വിദഗ്ധ സമിതിയിൽ ലത്തീൻ അതിരൂപത പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ലത്തീൻ സഭ ഈ റിപ്പോർട്ട് അംഗീകരിക്കാനിടയില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഇനി അറിയേണ്ടത്.