തിരുവനന്തപുരം: ചൊവ്വാഴ്ച കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വെറ്ററിനറി സർവ്വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ പൊലീസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.
സിദ്ധാർത്ഥിനെ കൊന്നത് എസ്എഫ്ഐ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധ മാർച്ച്. എസ്എഫ്ഐ വിചാരണ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കെഎസ്‍യു മാർച്ചിൽ ഉന്നയിച്ചത്.
മാർച്ചിൽ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും പിന്നീട് കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു. ക്യാമ്പസിനകത്തേക്ക് കയറാന്‍ ശ്രമിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ വ്യാപകമായി കല്ലെറിഞ്ഞു. തുടര്‍ന്ന് ഒന്നിലധികം തവണ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതിനിടയില്‍ കുഴഞ്ഞുവീണ പ്രവര്‍ത്തകനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.