മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് ബലമായി കൊണ്ടുപോയത് തെറ്റ്, പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍: പി രാജീവ്

കോണ്‍ഗ്രസ് നേതാക്കളും ചില എംഎല്‍എമാരുമാണ് മൃതദേഹം ബലമായി എടുത്തുകൊണ്ടുപോയതിന് പിന്നിലെന്നും മന്ത്രി
മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് ബലമായി കൊണ്ടുപോയത് തെറ്റ്, പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍: പി രാജീവ്

കൊച്ചി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് ബലമായി കൊണ്ടുപോയത് തെറ്റായ നടപടിയെന്ന് മന്ത്രി പി രാജീവ്. അത് തെറ്റായ സന്ദേശം നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കളും ചില എംഎല്‍എമാരുമാണ് മൃതദേഹം ബലമായി എടുത്തുകൊണ്ടുപോയതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യം. കുടുംബാംഗങ്ങള്‍ ആശുപത്രിക്കുള്ളില്‍ തന്നെയുണ്ട്. ബലമായി എടുത്തുകൊണ്ടുപോയി മൃതദേഹത്തോട് അനാദരവ് കാണിക്കുകയായിരുന്നു. മരണത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം എത്രയും വേഗം കൈമാറുമെന്നും പി രാജീവ് വ്യക്തമാക്കി. നിലവില്‍ പത്തുലക്ഷം നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. 5 ലക്ഷം ഇന്ന് തന്നെ കൈമാറാനാണ് തീരുമാനം.

അതേ സമയം കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ച സംഭവത്തില്‍ കോതമംഗലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. യുഡിഎഫ് നേതാക്കളും നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. നാട്ടുകാരും നേതാക്കളും ചേര്‍ന്ന് പൊലീസിനെ തടഞ്ഞു. പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വിഷയത്തില്‍ പ്രതികരണമുണ്ടായാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞിരുന്നു. പൊലീസ് മൃതദേഹത്തെ തടഞ്ഞെന്ന് നേതാക്കള്‍ ആരോപിച്ചിരുന്നു.

നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര(70) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിനിടെ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇന്ദിര മരിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com