തിരുവനന്തപുരം: മാർച്ച് മാസം മൂന്നാം തീയതി ആയിട്ടും സർക്കാർ ജീവനക്കാരിൽ ശമ്പളം ലഭിച്ചത് ചെറിയ വിഭാഗം ജീവനക്കാർക്ക് മാത്രം. ഭൂരിപക്ഷം വരുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴിയാണ്. ഈ അക്കൗണ്ട് മരവിപ്പിച്ചതാണ് ശമ്പളം വൈകാൻ കാരണം. നാളെ ശമ്പള വിതരണം പൂർത്തിയായുമെന്നാണ് പ്രതീക്ഷ. നാളെ പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാനാകാത്തതാണ് ശമ്പള വിതരണത്തിൽ പ്രതിസന്ധിയായത്. ഓൺലൈൻ ഇടപെടലും നടക്കുന്നില്ല.
ട്രഷറിയിലേക്ക് പണമെത്തിക്കാൻ തിരക്കിട്ട നീക്കം നടത്തുന്നുണ്ട്. ട്രഷറിയിലേക്ക് പണമെത്തിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശവും നൽകിയിട്ടുണ്ട്. ലാഭവിഹിതവും നീക്കിയിരിപ്പും ട്രഷറിയിൽ നിക്ഷേപിക്കണമെന്നാണ് സർക്കാരിന്റെ നിർദേശം.
അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്ക് ശമ്പളം കിട്ടി. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴിയാണ് ഇവർക്ക് ശമ്പളമെത്തുന്നത്. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കുന്നതിന് തടമില്ലാത്തതാണ് ഇതിന് കാരണം.
ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാൻ കാരണമെന്നാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തുന്നത്. 97000ത്തോളം പേർക്കാണ് ആദ്യത്തെ ദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത്.