കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്, കെ എസ് യു പ്രവർത്തകർ. കോളേജിന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി വീശി. പിന്നാലെ പ്രവർത്തകർ കോളേജിനുള്ളിലേക്ക് തള്ളിക്കയറി. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ടീച്ചിങ് കോംപ്ലക്സിലേക്ക് തള്ളിക്കയറുകയായിരുന്നു. ഒരു ഭാഗത്ത് യൂത്ത് ലീഗിന്റെ പ്രതിഷേധവും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിക്കുകയാണ്.
മനുഷ്യാവകാശ ലംഘനം നടന്നുവെന്നും സിദ്ധാർത്ഥിനെ കൊലപ്പെടുത്തിയെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു. സംഭവം നടന്ന കോളേജ് ഹോസ്റ്റലിലേക്ക് ഒരു സംഘത്തെ കടത്തി വിടണമെന്നാണ് കെ എസ് യുവിന്റെ ആവശ്യം. എന്തുകൊണ്ട് ഹോസ്റ്റലിലേക്ക് കടത്തിവിടുന്നില്ലെന്നാണ് അലോഷ്യസ് ഉന്നയിക്കുന്ന ചോദ്യം. പ്രതിഷേധത്തിൽ ടി സിദ്ദിഖ് എംഎൽഎയും ചേർന്നു.
വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാർക്ക് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു.