തൃശൂർ: വിദ്യാർഥി സംഘടനയുടെ ധാർഷ്ട്യം ആണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സസ്പെൻഷനിലായ വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.എം ആർ ശശീന്ദ്രനാഥ്. ചാൻസലർക്ക് സസ്‌പെൻഡ് ചെയ്യാനധികാരമുണ്ട്. പക്ഷെ തന്നെ കേട്ടില്ല. ഇന്നലെ കുട്ടിയുടെ വീട്ടിൽ പോയി. അവർക്ക് നീതി ഉറപ്പാക്കുമെന്ന് ഉറപ്പു നൽകിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അസിസ്റ്റന്റ് വാർഡനേയും ഡീനിനേയും സസ്‌പെൻഡ് ചെയ്യാനുള്ള ഓഡർ തയാറാക്കുമ്പോഴാണ് തന്നെ സസ്‌പെൻഡ് ചെയ്തത്. അസിസ്റ്റന്റ് വാർഡനും ഡീനും ഹോസ്റ്റലിൽ പോകേണ്ടതായിരുന്നു. സർവ്വകലാശാലയ്ക്ക് ഏഴ് കോളേജുണ്ട്. അവിടെ വാർഡൻമാരും. കാലാവധി പൂർത്തിയാകാൻ തനിക്ക് അഞ്ചു മാസം മാത്രമേയുള്ളു. അതുകൊണ്ട് ചാൻസലറുടെ നടപടിയിൽ തുടർ നിയമനടപടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവർണറുടെ എസ്എഫ്ഐ-പിഎഫ്ഐ ആ രോപണവും വിസി തള്ളി. അതേക്കുറിച്ച് അന്വേഷിക്കണം. ഗവർണറുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന്റേത് പ്രതികാരനടപടിയല്ല. സിദ്ധാർത്ഥിന്റെ വിഷയത്തിൽ ഭരണപരമായ വീഴ്ച ഉണ്ടായി. ഹോസ്റ്റലിൽ കൃത്യമായ നിയന്ത്രണം ഉണ്ടായിരുന്നില്ലെന്നും എം ആർ ശശീന്ദ്രനാഥ് കൂട്ടിച്ചേർത്തു.