തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം കണ്ണൂര്‍ സ്വദേശിയുടേതെന്ന് പൊലീസ്. അസ്ഥികൂടത്തിന് സമീപത്തുണ്ടായിരുന്ന പേഴ്‌സില്‍ നിന്നും ലൈസന്‍സ് കണ്ടെത്തി. തലശ്ശേരി സ്വദേശി അവിനാഷിന്റേതാണ് ലൈസന്‍സ്. ലൈസൻസിൽ ജന്മവർഷമായി 1985ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊപ്പി, കണ്ണാടി, ടൈ എന്നിവയും കണ്ടെത്തി. കണ്ണൂര്‍ തലശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറിയെന്നും കാര്യവട്ടം പൊലീസ് അറിയിച്ചു.
വിവിധ സ്റ്റേഷനുകളിലെ മിസ്സിംഗ് കേസുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തൂങ്ങി മരണമാണെന്നാണ് പൊലീസ് പറഞ്ഞത്. അസ്ഥികൂടം പലഭാഗത്തായി ചിതറിക്കിടക്കുകയാണ്. തൂങ്ങിമരിച്ച ശേഷം ശരീരം അഴുകി അസ്ഥികൂടം നിലത്ത് വീണതാകാം എന്നാണ് പൊലീസ് നിഗമനം. അസ്ഥികൂടത്തിന് സമീപം ബാഗും ഷര്‍ട്ടുമുണ്ടായിരുന്നു.
20 വര്‍ഷമായി ഉപയോഗിക്കാതിരുന്ന വാട്ടര്‍ ടാങ്കിനുള്ളില്‍ ഇന്നലെ വൈകിട്ടാണ് അസ്ഥികൂടം കണ്ടെത്തിയത്. ഫോറന്‍സിക് സംഘവും ടാങ്കിനുള്ളില്‍ ഇറങ്ങി അസ്ഥികൂടം പരിശോധിച്ചു. അസ്ഥികൂടത്തിന് രണ്ട് വര്‍ഷത്തെ പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.