'പല്ലും നഖവും ഉപയോഗിച്ച് തടയും, കോടതിയില്‍ പോയാല്‍ അംഗീകാരം നിലനില്‍ക്കില്ല'; രമേശ് ചെന്നിത്തല

പി രാജീവിന്റെ വാദം അഴിമതിക്കാരെ സംരക്ഷിക്കുന്നതാണ്. രാജീവ് അഴിമതിക്കാരുടെ പ്രൊട്ടക്ടര്‍ ആണ്.
'പല്ലും നഖവും ഉപയോഗിച്ച് തടയും, കോടതിയില്‍ പോയാല്‍ അംഗീകാരം നിലനില്‍ക്കില്ല'; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്ത നിയഭേദഗതി അംഗീകരിച്ച രാഷ്ട്രപതിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല്ലും നഖവും ഉപയോഗിച്ച് തീരുമാനത്തെ തടയുമെന്നും നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

സര്‍ക്കാരിന്റെ വിജയമല്ല ഇത്. ജനങ്ങളുടെ വാ മൂടി കെട്ടുകയാണ് ഉണ്ടായത്. പി രാജീവിന്റെ വാദം അഴിമതിക്കാരെ സംരക്ഷിക്കുന്നതാണ്. രാജീവ് അഴിമതിക്കാരുടെ പ്രൊട്ടക്ടര്‍ ആണ്. കോടതിയില്‍ പോയാല്‍ രാഷ്ട്രപതിയുടെ അംഗീകാരം നിലനില്‍ക്കില്ല. ഭരണഘടനാ ബഞ്ചിന്റെ വിധികളില്‍ ഇത് വ്യക്തമാണ്. അഴിമതി നിരോധനത്തെ കശാപ്പു ചെയ്യുന്ന പ്രവര്‍ത്തിയാണിത്. നിയമം കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. കെ കെ ഷൈലജയേയും രക്ഷിക്കാനാണ് നിയമം കൊണ്ടുവന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അഴിമതി യഥേഷ്ടം നടത്താനുള്ള ലൈസന്‍സ് ആണ് ബില്ല് അംഗീകരിച്ചതിലൂടെ കിട്ടിയിരിക്കുന്നത്. അഴിമതി തടയാനുള്ള അവസാനത്തെ മാര്‍ഗമാണ് അടഞ്ഞത്. ലോകായുക്ത പിരിച്ചു വിടണം. പൊതുജനങ്ങളുടെ പണം അനാവശ്യമായി ചിലവഴിക്കരുത്. പുതിയ നിയമം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത് ഭരണ ഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്നായിരുന്നു മന്ത്രി പി രാജീവ് പ്രതികരിച്ചത്. ബില്ല് ഒപ്പിടാത്ത ഗവര്‍ണറുടെ നിലപാട് തെറ്റെന്ന് തെളിഞ്ഞു. ഗവര്‍ണര്‍ അന്ന് തന്നെ ഒപ്പ് വയ്‌ക്കേണ്ടതായിരുന്നു. യാത്രാ തിരക്ക് മൂലം ഗവര്‍ണര്‍ക്ക് ഭരണ ഘടന വായിക്കാന്‍ സമയം കിട്ടുന്നില്ല. കോടതി കേസ് പരിഗണിക്കാനിരിക്കുന്നത് കൊണ്ടാകാം തീരുമാനം വന്നത് ലോകായുക്തയുടെ അധികാരം ഇല്ലതാക്കിയെന്ന് വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍ ലോക്പാല്‍ നിയമത്തിന് അനുസൃതമായാണ് ലോകായുക്ത നിയമ ഭേദഗതി. പുതിയ ലോക്പാലിനെ എന്തിന് നിയമിച്ചെന്ന് കൂടി വിമര്‍ശകര്‍ ചോദിക്കണമെന്നും പി രാജീവ് പറഞ്ഞു.

ബില്ലിന് നേരത്തെ തന്നെ അംഗീകാരം ലഭിക്കേണ്ടതായിരുന്നുവെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചത്. കേരള ഗവര്‍ണര്‍ സ്വീകരിച്ച തെറ്റായ നിലപാട് കൊണ്ടുമാത്രമാണ് രാഷ്ട്രപതിക്ക് അയക്കേണ്ടി വന്നതെന്നും ഗവര്‍ണര്‍ തന്റെ തെറ്റ് അംഗീകരിച്ച് നിലപാട് സ്വീകരിക്കണമെന്നും ഇ പി ജയരാജന്‍ റിപ്പോര്‍ട്ടറിനോട് നേരത്തേ പ്രതികരിച്ചിരുന്നു.

'പല്ലും നഖവും ഉപയോഗിച്ച് തടയും, കോടതിയില്‍ പോയാല്‍ അംഗീകാരം നിലനില്‍ക്കില്ല'; രമേശ് ചെന്നിത്തല
സിഎംആർഎലിന് അവാർഡ് ലഭിക്കാൻ വേണ്ടി മലിനീകരണ നിയന്ത്രണ ബോർഡ് ഗുണനിലവാര മാനദണ്ഡം അട്ടിമറിച്ചു

ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ബില്ലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോക്പാല്‍ ബില്ലുമായി ഒത്തു പോകുന്ന ഭേദഗതി ആയതിനാലാണ് അംഗീകാരം ലഭിച്ചത്. ഇതോടെ ലോകായുക്തയ്ക്ക് നിലവിലുള്ള അധികാരം കുറഞ്ഞിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com