സിഎംആർഎൽ പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കി; മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് പൂഴ്ത്തി

രാസമാലിന്യം ഒഴുക്കുന്നുവെന്ന് ഏഴുവർഷം മുമ്പ് കണ്ടെത്തിയ റിപ്പോർട്ടിൽ പിന്നീട് തുടർനടപടികളൊന്നും ഉണ്ടായില്ല
സിഎംആർഎൽ പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കി; മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് പൂഴ്ത്തി

കൊച്ചി: ശശിധരൻ കർത്തയുടെ സിഎംആർഎൽ പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്നതിൽ നടപടിയെടുക്കാതെ മലിനീകരണ നിയന്ത്രണ ബോർഡ്. പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്നത് ഏഴുവർഷം മുമ്പ് പിടികൂടി റിപ്പോർട്ട് നൽകുകയും വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇതിൽ തുടർനടപടികളൊന്നും ഉണ്ടായില്ല. മലിനീകരണ നിയന്ത്രണ ബോർഡ് പരാതി കൊടുത്ത് തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് അന്നത്തെ എൻവയോൺമെൻ്റൽ എഞ്ചിനീയർ ത്രിദീപ് റിപ്പോർട്ടറിനോട് പറഞ്ഞു. 'കരിമണൽ കള്ള കോടീശ്വര'നെന്ന റിപ്പോർട്ടർ സ്പെഷ്യൽ അന്വേഷണത്തിലാണ് രാസമാലിന്യം സംബന്ധിച്ച വിഷയത്തിൽ മലനീകരണ നിയന്ത്രണ ബോർഡിൻ്റെ കള്ളക്കളി പുറത്ത് വന്നത്.

കരിമണലിൽ നിന്ന് സിന്തറ്റിക്ക് റൂട്ടൈൽ വേർതിരിക്കുന്ന ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലൂള്ള പെരിയാറിൻ്റെ തീരത്തെ സിഎംആർഎല്ലിൽ നിന്ന് നദിയിലേയ്ക്ക് രാസമാലിന്യം ഒഴുക്കിവിടുന്നത് പതിവായിരുന്നു. അങ്ങനെയാണ് പ്രദേശത്തെ ഒരു കൂട്ടം പരിസ്ഥിതി പ്രവർത്തകർ ഇത് കണ്ടെത്തിയത്. പിന്നീട് മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സാമ്പിൾ എടുപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വിശദീകരണ നോട്ടീസ് മലിനീകരണ നിയന്ത്രണബോർഡിലെ അന്നത്തെ എൻവയോൺമെൻ്റൽ എഞ്ചിനീയർ സിഎംആർഎല്ലിന് കൊടുക്കുകയും ചെയ്തിരുന്നു. പക്ഷേ അത് അന്ന് ആ വിശദീകരണ നോട്ടീസിൽ മാത്രമായി ഒതുങ്ങുകയായിരുന്നു.

വിശദീകരണ നോട്ടീസിന് പിന്നാലെ വിഷയം റിപ്പോർട്ട് ചെയ്ത മുൻ എൻവയോൺമെൻ്റൽ എഞ്ചിനീയറെ കള്ളക്കേസിൽ കുടുക്കാനും ശ്രമം നടന്നു. ഗൂഢാലോചനക്കുറ്റമായിരുന്നു ത്രീദീപനെതിരെ ആരോപിച്ചത്. സിഎംആർഎല്ലിനെ താറടിച്ച് കാണിക്കാൻ പരാതി നൽകിയെന്നായിരുന്നു ആരോപണം. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അന്നത്തെ ചെയർമാനായ കെ സജീവനാണ് ത്രീദീപിനെതിരെ പൊലീസിൽ പരാതി നൽകിയത്. എഫ്ഐആറിൻ്റെ പകർപ്പും അന്നത്തെ ദൃശ്യങ്ങളും റിപ്പോർട്ടറിന് ലഭിച്ചു. ഇതിന് പിന്നാലെ വേറെയും രണ്ട് കള്ളക്കേസുകൾ ഉണ്ടായതായാണ് ത്രീദീപിൻ്റെ വെളിപ്പെടുത്തൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com