ഇടുക്കി: കാട്ടാന ആക്രമണം ഇടുക്കിയിൽ തുടർക്കഥയാകുന്ന സാഹചര്യത്തിൽ പ്രതിക്ഷേധിച്ച് മൂന്നാറിൽ ഇന്ന് ഹർത്താൽ. ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. കെ ഡി എച്ച് വില്ലേജ് പരിധിയിൽ എൽ ഡി എഫ് ആണ് ഹർത്താലിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇടുക്കിയിൽ മറ്റ് പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്. ഒരു മാസത്തിനുള്ളിൽ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം നാലായി.
കന്നിമല സ്വദേശി സുരേഷ് കുമാർ എന്ന മണിയാണ് ഇന്നലെ കാട്ടാനയുടെ ആക്രമത്തിൽ മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് ഒട്ടോയിൽ മടങ്ങുമ്പോഴായിരുന്നു കാട്ടാന അക്രമിച്ചത്. ഓട്ടോ മറിച്ചിട്ട ആന മണിയെ തുമ്പികൈയിൽ ചുഴുറ്റി എറിയുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുൾപ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്.
പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വനംവകുപ്പ് കാര്യക്ഷമമായി വന്യജീവി ആക്രമണങ്ങളിൽ പ്രതിവിധി കണ്ടെത്തുന്നില്ല എന്ന ആരോപണം നിലനിൽക്കെയാണ് ഈ സംഭവം. ആനകൾ എവിടെയൊക്കെയുണ്ടെന്ന വിവരം കൃത്യമായി ജനങ്ങളെ അറിയിക്കുന്നില്ല എന്നതടക്കമുള്ള പരാതികളും ഉയർന്നിരുന്നു.