കെ സി വേണുഗോപാൽ മത്സരിച്ച് ജയിച്ചാൽ രാജ്യസഭയിൽ ബിജെപിക്ക് സീറ്റ് കൂടും; ആശയക്കുഴപ്പത്തിൽ കോൺഗ്രസ്

നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായ കെ സി വേണുഗോപാലിൻ്റെ രാജ്യസഭാ കാലാവധി 2026 ജൂൺ 21 വരെയാണ്
കെ സി വേണുഗോപാൽ മത്സരിച്ച് ജയിച്ചാൽ രാജ്യസഭയിൽ ബിജെപിക്ക് സീറ്റ് കൂടും; ആശയക്കുഴപ്പത്തിൽ കോൺഗ്രസ്

കൊച്ചി: കെ സി വേണുഗോപാൽ ആലപ്പുഴയിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചാൽ കോൺഗ്രസിന് രാജ്യസഭയിലെ പ്രാതിനിധൃത്തിൽ കുറവ് വരുന്ന സാഹചര്യം ദേശീയ നേതൃത്വം പരിഗണിച്ചേക്കും. നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായ കെ സി വേണുഗോപാലിൻ്റെ രാജ്യസഭാ കാലാവധി 2026 ജൂൺ 21 വരെയാണ്. ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ കെ സി വേണുഗോപാലിന് രാജ്യസഭാ അംഗത്വം രാജിവയ്ക്കേണ്ടിവരും. വേണുഗോപാൽ രാജിവയ്ക്കുന്ന ഒഴിവിൽ നിന്ന് വീണ്ടും വിജയിച്ചു വരാനുള്ള സാഹചര്യം ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിനില്ല. രണ്ട് കൊല്ലം കൂടി കാലാവധി ശേഷിക്കെ കൈവശമുള്ള രാജ്യസഭാ സീറ്റിൽ ബിജെപിക്ക് വിജയിക്കാൻ സാഹചര്യമൊരുക്കുന്നത് ഗുണകരമാകില്ലെന്ന അഭിപ്രായം കോൺഗ്രസിൽ ഒരുവിഭാഗത്തിനുണ്ട്.

245 അംഗങ്ങളുള്ള രാജ്യസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള നീക്കത്തിലാണ് ബിജെപി. താൽപ്പര്യമുള്ള ബില്ലുകൾ ഏകപക്ഷീയമായി പാസാക്കുന്നതിനായി രാജ്യസഭയിലും ബിജെപി മൃഗീയ ഭൂരിപക്ഷത്തിന് ശ്രമിക്കുന്ന ഘട്ടമാണിത്. 56 രാജ്യസഭാ സീറ്റുകളിലേയ്ക്ക് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കും സമാജ്‌വാദി പാര്‍ട്ടിക്കും സ്വഭാവികമായും വിജയിക്കാൻ കഴിയുമായിരുന്ന രണ്ട് സീറ്റുകൾ ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈയൊരു സാഹചര്യത്തിൽ കോൺഗ്രസിൻ്റെ ദേശീയ ജനറൽ സെക്രട്ടറി ബിജെപിക്ക് സഹായകമാകുന്ന നിലയിൽ സീറ്റ് രാജിവെയ്ക്കുന്നതിൽ കോൺഗ്രസിലും എതിർപ്പ് ഉയർന്നേക്കും.

ഇപ്പോൾ 15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേയ്ക്ക് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും ഹിമാചൽ പ്രദേശിലും ബിജെപി മത്സരം സംഘടിപ്പിച്ചിരുന്നു. നിയമസഭയിലെ കക്ഷിനില വെച്ച് കർണ്ണാടകയിൽ കോൺഗ്രസിന് മൂന്ന് രാജ്യസഭാ അംഗങ്ങളെയും ബിജെപി-ജെഡിഎസ് സഖ്യത്തിന് ഒരു രാജ്യസഭാ അംഗത്തെയും വിജയിപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ അഞ്ചാമതൊരു സ്ഥാനാർത്ഥിയെ നിർത്തി കർണാടകയിൽ നിന്ന് ഒരു സീറ്റ് കൂടുതൽ നേടാനുള്ള ശ്രമം ബിജെപി നടത്തി. എംഎൽഎമാരെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റി ക്രോസ് വോട്ടിനുള്ള ശ്രമം കർണാടകയിൽ കോൺഗ്രസിന് ചെറുക്കാൻ സാധിച്ചു.

ഹിമാചലിൽ ഒഴിവുണ്ടായിരുന്ന ഏക രാജ്യസഭാ സീറ്റിലേയ്ക്ക് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്ങ്‌വിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തി വിജയിപ്പിക്കാൻ ബിജെപിക്ക് സാധിച്ചു. കോൺഗ്രസിൻ്റെ ആറ് എംഎൽമാരെ ഒപ്പം നിർത്തി ക്രോസ് വോട്ട് ചെയ്യിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. കോൺഗ്രസിൻ്റെ ദേശീയ തലത്തിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ മനു അഭിഷേക് സിങ്ങ്‌വിയുടെ ഉറപ്പായ വിജയമാണ് ഇതിലൂടെ ബിജെപി അട്ടിമറിച്ചത്. ഇതോടെ ഹിമാചലിലെ സുഖ്‌വിന്ദര്‍ സിങ് സുഖു സർക്കാരിനെ അസ്ഥിരപ്പെടുത്താനും ബിജെപിക്ക് സാധിച്ചിട്ടുണ്ട്. കോൺഗ്രസ് അധികാരത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് ഹിമാചൽപ്രദേശ്. ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് അധികാരത്തിലിരിക്കുന്ന ഏകസംസ്ഥാനവുമാണ് ഹിമാചൽ പ്രദേശ്. ഹിമാചലിലെ  68 അം​ഗ നിയമസഭയിൽ 40 എംഎൽഎമാരാണ് കോൺ​ഗ്രസിനുള്ളത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയും കോൺ​ഗ്രസിനുണ്ട്. 25 അം​ഗങ്ങളാണ് ബിജെപിക്കുള്ളത്.

ഉത്തർപ്രദേശിൽ ഒഴിവുണ്ടായിരുന്ന പത്ത് രാജ്യസഭാ സീറ്റിൽ ഏഴെണ്ണം ബിജെപിക്കും മൂന്നെണ്ണം എസ് പിക്കും നിലവിലെ നിയമസഭാ കക്ഷിനില അനുസരിച്ച് വിജയിക്കാൻ കഴിയുമായിരുന്നു. എന്നാൽ എട്ടാമതൊരു സ്ഥാനാർത്ഥിയെ കൂടി നിർത്തി ഉത്തർപ്രദേശിൽ എസ് പിക്ക് സ്വാഭാവികമായി ലഭിക്കുമായിരുന്ന സീറ്റ് കൂടി നേടിയിരിക്കുകയാണ് ബിജെപി. മുന്‍ എസ് പി നേതാവ് സഞ്ജയ് സേത്തിനെയാണ് എട്ടാമത്തെ സ്ഥാനാർത്ഥിയായി ബിജെപി മത്സരിപ്പിച്ച് വിജയിപ്പിച്ചത്. സമാജ്‌വാദി പാര്‍ട്ടിയിലെ എംഎൽഎമാരെ ഒപ്പം ചേർത്ത് ക്രോസ് വോട്ട് ചെയ്യിച്ചാണ് എട്ടാമത്തെ എംപിയെ ബിജെപി യുപിയിൽ നിന്നും സ്വന്തമാക്കിയത്.

ഈ നിലയിൽ ഇൻഡ്യ മുന്നണിയിലെ കക്ഷികൾക്ക് രാജ്യസഭയിൽ നിയമസഭകളിലെ കക്ഷിനില അനുസരിച്ച് ലഭിക്കേണ്ട പ്രാധിനിത്യം കൂടി പിടിച്ചെടുക്കുന്ന സമീപനമാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോൺഗ്രസിൻ്റെ സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി രാജ്യസഭാ അംഗത്വം രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടാകുന്നത് ഗുണകരമാകില്ല എന്ന വിമർശനം പരിഗണിക്കാതെ പോകാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കഴിഞ്ഞേക്കില്ല. നിലവില്‍ പത്ത് രാജ്യസഭാ സീറ്റുള്ള രാജസ്ഥാനില്‍ ആറെണ്ണവും കോണ്‍ഗ്രസിനാണ്.

രാജ്യസഭയിൽ കൂടുതൽ സീറ്റുകൾ ഉറപ്പിക്കാൻ ഇൻഡ്യ സഖ്യം ശ്രമിക്കുമ്പോൾ കെ സി വേണുഗോപാലിൻ്റെ രാജ്യസഭാ സീറ്റ് ബിജെപിക്ക് കക്ഷിനില കൂട്ടാൻ സഹായകമായി മാറുന്ന സാഹചര്യത്തെ കോൺഗ്രസ് ഒഴിവാക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. കേരളത്തിൽ നിന്ന് കെ സി വേണുഗോപാൽ മത്സരിക്കാൻ തീരുമാനിച്ചാൽ സ്വാഭാവികമായും ഈ നിലയിലുള്ള ചർച്ചകൾ രാഷ്ട്രീയമായി ഉയരുമെന്നതും കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com