മലപ്പുറം: എടവണ്ണപ്പാറയിൽ പതിനേഴ്കാരിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ കരാട്ടെ മാസ്റ്റർ സിദ്ധിഖ് അലിക്ക് എതിരെ ഗുരുതര വെളിപ്പെടുത്തലുമായി അതിജീവിത. പ്രായപൂർത്തി ആവാത്ത നിരവധി കുട്ടികളെ സിദ്ധിഖ് അലി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് അതിജീവിത റിപ്പോർട്ടറിനോട് പറഞ്ഞു. കരാട്ടെയുടെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. താൻ 'പരമ ഗുരു' ആണെന്നും മനസ്സും ശരീരവും തനിക്ക് സമർപ്പിക്കണമെന്നും ആവശ്യപെട്ടായിരുന്നു ചൂഷണം. പ്രതിയായ കരാട്ടെ മാസ്റ്റർ സിദ്ധിഖ് അലിക്ക് എതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയ അതിജീവതയാണ് വെളിപ്പെടത്തലുകൾ നടത്തിയത്.
ഭീഷണി കാരണമാണ് താൻ മൊഴി മാറ്റി പറഞ്ഞതന്ന് അതിജീവിത പറഞ്ഞു. പ്രതിയുടെ അഭിഭാഷകൻ പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു. വാഹനം ഇടിച്ചോ ആയുധം ഉപയോഗിച്ചോ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. കൂടാതെ പബ്ലിക് പ്രോസിക്യൂട്ടർ കേസിൽ പിന്തുണച്ചില്ലന്നും അതിജീവിത ചൂണ്ടിക്കാട്ടി. മൊഴിയിൽ ഉറച്ചു നിൽക്കാൻ പ്രോസിക്യൂട്ടറും പൊലീസും സഹായിച്ചില്ലെന്നും അതിജീവിത ആരോപിച്ചു. പ്രോസിക്യൂട്ടർ തന്നെ കാണാനോ സംസാരിക്കാനോ പോലും തയ്യാറായില്ലെന്നും അതിജീവിത പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ സിദ്ധിക്ക് അലി പോക്സോ കേസിൽ അറസ്റ്റിലാവുകയും മൊഴി മാറ്റിയതിനെ തുടർന്ന് പ്രതി കുറ്റവിമുക്തനാവുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് കേസിൽ കരാട്ടെ മാസ്റ്റർ സിദ്ധീഖ് അലി അറസ്റ്റിലായത്. പെൺകുട്ടിയെ കരാട്ടെ മാസ്റ്റർ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഊർക്കടവിലെ കരാട്ടെ അധ്യാപകന് എതിരെ ഒട്ടേറെ പരാതികൾ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും വ്യക്തമാക്കിയിരുന്നു. കരാട്ടെ അധ്യാപകൻ സിദ്ദീഖ് അലി നേരത്തെ പോക്സോ കേസിലും പ്രതി ആയിരുന്നു. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.
കരാട്ടെ മാസ്റ്റർക്കെതിരെ കുട്ടി സഹോദരിയോട് പരാതി പറഞ്ഞിരുന്നു. ശാരീരികമായി പീഡിപ്പിച്ചിരുന്നു എന്ന് കുട്ടി പറഞ്ഞുവെന്നാണ് സഹോദരി റിപ്പോർട്ടറിനോട് പറഞ്ഞത്. 'സാറാണ് ഗുരു, ഗുരുവിന്റെ തൃപ്തിക്ക് വേണ്ടി മനസ്സും ശരീരവും കൊടുക്കണം. ഇങ്ങനെ കുട്ടികളെ കൊണ്ട് പറയിപ്പിക്കും. ഒരു കുട്ടിയെ അല്ല ഒരുപാട് കുട്ടികളെയാണ് ഇങ്ങനെ പീഡിപ്പിക്കുന്നത്', സഹോദരി വെളിപ്പെടുത്തി. സിദ്ധീഖ് അലിക്കെതിരെ മറ്റൊരു പോക്സോ കേസ് ഉണ്ടെന്നാണ് വിവരം.