വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവർക്ക് ഒരു കോടി, മലയോര ജനതക്ക് ഇൻഷുറൻസ്; സിഎംപി ഹെെക്കോടതിയിലേക്ക്

മരിച്ചവർക്ക് ഒരു കോടി രൂപ കൊടുക്കുന്നത് പ്രായം മാനദണ്ഡമാക്കിയായിരിക്കണം.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവർക്ക് ഒരു കോടി, മലയോര ജനതക്ക് ഇൻഷുറൻസ്; സിഎംപി ഹെെക്കോടതിയിലേക്ക്

കോഴിക്കോട്: മലയോര മേഖലയിലെ മനുഷ്യജീവനുകൾ വന്യമൃഗ ആക്രമണ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സർക്കാർതലത്തിൽ ശക്തമായ പ്രതിരോധ നടപടികൾ ഉണ്ടാകണമെന്നാവശ്യ​​പ്പെട്ട് സിഎംപി. ആവശ്യം ഉയർത്തി സിഎംപി കോഴിക്കോട് ജില്ലാ കമ്മിറ്റി സായാഹ്ന ധർണ നടത്തി. കേരളത്തിലെ മലയോര ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഇൻഷുറന്‍സ് ഏർപ്പെടുത്തണമെന്ന് സംസ്ഥാന സെക്രട്ടറി സി എൻ വിജയകൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്‌തുകൊണ്ട് പറഞ്ഞു.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവർക്ക് ഒരു കോടി രൂപയും പരിക്കേറ്റവർക്ക് 50 ലക്ഷം രൂപയും അനുവദിക്കണം. ഇതിനായി മലയോര ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളെയും ഇൻഷുറന്‍സ് ചെയ്യണം. മരിച്ചവർക്ക് ഒരു കോടി രൂപ കൊടുക്കുന്നത് പ്രായം മാനദണ്ഡമാക്കിയായിരിക്കണം. പരിക്കേറ്റവർക്ക് നിർബന്ധമായും 50 ലക്ഷം രൂപ കൊടുക്കുകയും പരിക്കി​ൻ്റെ ഗുരുതരാവസ്ഥ മനസിലാക്കി, തുക നിർണയിക്കണമെന്നും സിഎംപി ആവശ്യപ്പെട്ടു. ഇതിനായി ഹൈക്കോടതി ജഡ്‌ജിയുടെ കേഡറിലുള്ള ട്രിബ്യൂണൽ രൂപവൽകരിക്കണമെന്നും ഫണ്ട് കേന്ദ്ര സംസ്ഥാന സർക്കാരും അതതു ഗ്രാമപഞ്ചായത്തുകളും കണ്ടെത്തണമെന്നും സിഎംപി നിർദേശം മുന്നോട്ട് വെച്ചു.

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മാർച്ച് 11 ന് ഹൈക്കൊടതിയെ സമീപിക്കാനാണ് സിഎംപി തീരുമാനം. വിഷയത്തിൽ വേണ്ടി വന്നാൽ സുപ്രീം കോടതി വരെ പോകുമെന്നും വയനാട്ടിലെ വെള്ളുവാടിയിൽ കടുവ ആക്രമിച്ച കരുണാകരൻ എന്നയാൾക്ക് 10,000 രൂപയും വെള്ളുവാടിയിൽ തന്നെ ഉള്ള സജിൽ എന്ന ചെറുപ്പക്കാരന് ഒരു ലക്ഷം രൂപയും പനമരത്തെ വിജയന്റെ മകൻ ശരത്തിന് 10,000 രൂപയും ഈ വരുന്ന മാർച്ച് ആറിന് സിഎംപി പ്രവർത്തകർ വീടുകളിലെത്തി കൈമാറുമെന്നും നേതൃത്വം അറിയിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം എൻപി അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല സെക്രട്ടറി പി ബാലഗംഗാധരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി നാരായണൻകുട്ടി മാസ്റ്റർ, അഷ്റഫ് മണക്കടവ്, അഷ്റഫ് കായക്കൽ, മഹിളാ ഫെഡറേഷൻ കോഴിക്കോട് ജില്ല പ്രസിഡന്റ് സുനിത പാലാട്ട് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ചാലിൽ മൊയ് തീൻകോയ നന്ദി പറഞ്ഞു

Related Stories

No stories found.
logo
Reporter Live
www.reporterlive.com