പ്രഖ്യാപനത്തിന് കാത്തുനില്ക്കുന്നില്ല, പ്രചാരണം തുടങ്ങി സിപിഐഎം; സ്ഥാനാർത്ഥികള്‍ കളത്തിലിറങ്ങി

സ്ഥാനാർത്ഥികളായി നിശ്ചയിക്കപ്പെട്ടവർ അതാത് മണ്ഡലങ്ങളിലെ പ്രമുഖരുമായി അനൗപചാരിക കൂടിക്കാഴ്ച തുടങ്ങി. പ്രഖ്യാപനം വന്നാൽ പ്രചാരണം കെട്ടഴിച്ച് വിടാൻ സംഘടനാ സംവിധാനവും തയ്യാറായി നിൽക്കുകയാണ്.
പ്രഖ്യാപനത്തിന് കാത്തുനില്ക്കുന്നില്ല, പ്രചാരണം തുടങ്ങി സിപിഐഎം; സ്ഥാനാർത്ഥികള്‍ കളത്തിലിറങ്ങി

തിരുവനന്തപുരം: ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും സംസ്ഥാന കമ്മിറ്റി തീരുമാനത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകാൻ സിപിഐഎം. സ്ഥാനാർത്ഥികളായി നിശ്ചയിക്കപ്പെട്ടവർ അതാത് മണ്ഡലങ്ങളിലെ പ്രമുഖരുമായി അനൗപചാരിക കൂടിക്കാഴ്ച തുടങ്ങി. പ്രഖ്യാപനം വന്നാൽ പ്രചാരണം കെട്ടഴിച്ച് വിടാൻ സംഘടനാ സംവിധാനവും തയ്യാറായി നിൽക്കുകയാണ്.

എല്ലാക്കാലവും നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൻെറ ആദ്യഘട്ടത്തിൽ മേൽക്കൈ നേടുക എന്നത് സിപിഐഎമ്മിൻെറ ശൈലിയാണ്. ഇത്തവണയും അത് സാധ്യമാക്കാനുളള പ്രവർത്തനങ്ങളിലാണ് പാർട്ടി സ്ഥാനാർത്ഥികൾ. പ്രഖ്യാപനം വരാത്തത് കൊണ്ട് പരസ്യ പ്രചാരണത്തിന് ഇറങ്ങുന്നതിന് ചെറിയ തടസം ഉണ്ടെങ്കിലും മിക്ക സ്ഥാനാർത്ഥികളും അവരവരുടെ മണ്ഡലങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. പത്തനംതിട്ടയിലെ സ്ഥാനാർത്ഥി ടി എം തോമസ് ഐസക്ക് മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച തുടങ്ങിയിട്ടുണ്ട്. ആറ്റിങ്ങൽ സീറ്റ് ലഭിച്ച വി ജോയി എം എൽ എയും പ്രചാരണരംഗത്തേക്കിറങ്ങി.

പൊന്നാനിയിലെ സ്ഥാനാർത്ഥി കെ എസ് ഹംസ മലപ്പുറത്ത് എത്തി പാർട്ടി നേതാക്കളെ കാണുന്നുണ്ട്. എറണാകുളത്ത് അപ്രതീക്ഷിത സ്ഥാനാർത്ഥിയായി കടന്നുവന്ന കെ ജെ ഷൈൻ , മുഖ്യമന്ത്രിയുടെ നവകേരള മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു. വനിതകളുമായുളള മുഖാമുഖത്തിലാണ് സ്ഥാനാർഥി എത്തിയത്. പാർട്ടി നൽകിയത് വലിയ അംഗീകാരമെന്നാണ് കെ ജെ ഷൈൻ പറഞ്ഞത്. ഇത് സ്ത്രീകൾക്ക് സിപിഐഎം നൽകുന്ന പരിഗണനയുടെ തെളിവാണ്. സ്ത്രീ സമൂഹത്തിന് കിട്ടുന്ന അം​ഗീകാരമാണ്. രാഷ്ട്രീയത്തിനപ്പുറം സ്ത്രീകൾ ഇത് ഏറ്റെടുക്കും. സമൂഹത്തിൻ്റെ എല്ലാ മേഖലയിൽ നിന്നും ഉറച്ച പിന്തുണ ലഭിക്കുമെന്നും കെ ജെ ഷൈൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

ഔദ്യോഗിക പ്രഖ്യാപനം വന്നാൽ പ്രചാരണ രംഗത്ത് നിറയുന്നതിന് വേണ്ടിയുളള കോപ്പുകൂട്ടലും എല്ലാ മണ്ഡലങ്ങളിലും നടക്കുന്നുണ്ട്. ലോകസഭാ മണ്ഡലം കൺവൻഷൻ, നിയമസഭ മണ്ഡലം കണവൻഷനുകൾ എന്നിവയുടെ തീയതി നിശ്ചയിക്കുന്ന സംഘടനാ ജോലികളും നടന്നുവരുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തീകരിച്ച സിപിഐഎമ്മിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പുളള സാങ്കേതിക നടപടികളെ ഇനി ബാക്കിയുളളു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com