വടക്കഞ്ചേരി: വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് റോഡിലൂടെ നടന്ന് വന്നയാൾ മോഷ്ടിച്ച് കൊണ്ടുപോയി. മോഷണം നടന്നെന്ന് പൊലീസിനെ അറിയിച്ചതിന് പിന്നാലെ മോഷ്ടാവ് ബൈക്ക് തിരികെ നൽകി. തൃശ്ശൂർ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയോരത്താണ് സംഭവം നടന്നത്. കിഴക്കഞ്ചേരി പനങ്കുറ്റി പുഴയ്ക്കൽ വീട്ടിൽ സതീഷ്‌കുമാറിന്റെ ബൈക്കാണ് കവർന്നത്.
സംഭവമിങ്ങനെ:
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയോരത്ത് പന്നിയങ്കരയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു മോഷണം. ആശാരിപ്പണിക്കാരനായ സതീഷ്‌കുമാർ പണി സംബന്ധമായ കാര്യങ്ങൾ സംസാരിക്കുന്നതിനായി പന്നിയങ്കരയിലെ ഒരു വീട്ടിലെത്തിയതായിരുന്നു. വീടിനുമുന്നിൽ റോഡരികിലാണ് ബൈക്ക് നിർത്തിയത്. താക്കോൽ ബൈക്കിൽതന്നെ വെച്ചു. വീട്ടുമുറ്റത്ത് സംസാരിച്ചു നിൽക്കുന്നതിനിടെ റോഡിലൂടെ നടന്നുവന്നയാൾ ബൈക്കോടിച്ച് പോകുകയായിരുന്നു.
മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ വടക്കാഞ്ചേരി പൊലീസ് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു. ഇതിനിടയിൽ മോഷ്ടാവ് ബൈക്കുടമയെ വിളിച്ച് മാനസികവിഭ്രാന്തികൊണ്ട് സംഭവിച്ചതാണെന്നും കേസാക്കരുതെന്നും ബൈക്ക് തിരികെ നൽകാമെന്നും പറഞ്ഞു. ആലപ്പുഴയിലാണെന്നും തിങ്കളാഴ്ച രാത്രിയോടെ ബൈക്ക് തിരിച്ചെത്തിക്കാമെന്നും അറിയിച്ചു. ഈ വിവരം സതീഷ്‌കുമാർ വടക്കഞ്ചേരി പൊലീസിനെ അറിയിച്ചു. പൊലീസിന്റെ നിർദേശാനുസരണം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വാണിയമ്പാറയിൽ ബൈക്കുമായി വരാൻ മോഷ്ടാവിനോട് ആവശ്യപ്പെട്ടു. സതീഷ്‌കുമാറും പൊലീസും സമയത്തിനുമുമ്പേ വാണിയമ്പാറയിലെത്തിയെങ്കിലും അതിനും മുമ്പേ മോഷ്ടാവ് ബൈക്ക് റോഡരികിൽവെച്ച് രക്ഷപ്പെട്ടിരുന്നു.
ഉടമയ്ക്ക് ബൈക്ക് കിട്ടിയെന്ന് ഉറപ്പിക്കുന്നതിനായി മോഷ്ടാവ് ഫോണിൽ സതീഷ്‌കുമാറിനെ വിളിക്കുകയും ചെയ്തു. പൊലീസ് മോഷ്ടാവ് വിളിച്ച നമ്പറിൽ തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഓഫ് ചെയ്തിരുന്നു. പണിസാധനങ്ങളും പണവുമടക്കമാണ് ബൈക്ക് തിരികെ ലഭിച്ചത്. ബൈക്ക് ഉടമയ്ക്ക് കൈമാറുമെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു.