കൽപ്പറ്റ: വയനാട്ടിലെ അതിർത്തികളിൽ വളർത്തു മൃഗങ്ങളെ വളർത്തുന്ന കാര്യത്തിൽ വ്യവസ്ഥകൾ കൊണ്ടുവരുമെന്നതിൽ വിശദീകരണവുമായി തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. അങ്ങനെ ഒരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്നും മന്ത്രിമാർ വിളിച്ചു ചേർത്ത് യോഗത്തിൽ, നിർദ്ദേശം ഉയർന്നുവെന്നാണ് പറഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു. തെറ്റായ പ്രചാരണം നടത്തരുതെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യില്ല. വനാർത്തിയിലെ വീടുകളിൽ ആടുമാടുകളെ വളർത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. ആടുമാടുകളെ വളർത്തി ഉപജീവനം നടത്തുന്ന ആളുകളെ തടസപ്പെടുത്താൻ സർക്കാർ ഉദ്ദേശിച്ചിട്ടില്ലെന്നും എം ബി രാജേഷ് വ്യക്തമാക്കി.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതിരോധ നടപടികളും ചര്‍ച്ച ചെയ്യാന്‍ വയനാട്ടില്‍ ചോരുന്ന സര്‍വകക്ഷി യോഗത്തിലാണ് നിർദ്ദേശമുയർന്നത്. വയനാട്ടിലെ നിലവിലെ സാഹചര്യം നേരിടാൻ 13 കോടി രൂപ അനുവദിച്ചുവെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. 250 പുതിയ ക്യാമറകൾ സ്ഥാപിക്കാൻ നടപടികൾ തുടങ്ങിയെന്നും 13 പട്രോളിങ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അടിക്കാടുകൾ വെട്ടുന്ന കാര്യത്തിൽ വയനാടിന് പ്രത്യേക ഇളവ് വേണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനൊപ്പമാണ് അതിർത്തികളിൽ വളർത്തു മൃഗങ്ങളെ വളർത്തുന്ന വിഷയത്തിൽ വ്യവസ്ഥകൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞത്.
വയനാട്ടിൽ മരിച്ചവരുടെ കുടുംബത്തിന്റെയും പരിക്കേറ്റവരുടെയും പ്രശ്നങ്ങൾ ദുരീകരിക്കുമെന്ന് യോഗത്തിന് ശേഷം വനം മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി വിളിച്ച ചർച്ചയിലെ 27 നിർദേശങ്ങളിൽ 12 നിർദേശങ്ങൾ നടപ്പാക്കിയെന്നും വനം മന്ത്രി പറഞ്ഞു.