തിരുവനന്തപുരം: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റ നാലുവർഷത്തിനിടെ ചെലവഴിച്ചത് 45 കോടി രൂപ. മുൻ ഗവർണർ ജസ്റ്റിസ് സദാശിവം ഗവർണറായിരിക്കെ അഞ്ചുവർഷത്തിനിടെ ആകെ ചെലവഴിച്ചത് 31.5 കോടിയായിരുന്നു. യാത്രാ ചെലവുകൾക്ക് പി സദാശിവം ഒരു കോടി 10 ലക്ഷം രൂപ ചെലവഴിച്ചപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ്റേത് നാലുവർഷത്തിനിടെ തന്നെ ഒന്നരക്കോടി രൂപ കവിഞ്ഞു. രാജ്ഭവന്റെ ചെലവ് വിവരങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
ജസ്റ്റിസ് പി സദാശിവം ഗവർണറായ 2014 മുതൽ 2019 വരെയുള്ള അഞ്ച് വർഷം ആകെ രാജ്ഭവൻ ചെലവഴിച്ചത് 33 കോടി 27 ലക്ഷം രൂപയാണ്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി തുടരവെ 2019 മുതൽ 2023 വരെയുള്ള നാല് വർഷത്തിനിടെ 44 കോടി 87 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞു. പി സദാശിവത്തെ അപേക്ഷിച്ച് 11 കോടി 60 ലക്ഷം രൂപയാണ് നാല് വർഷത്തിനിടെ ആരിഫ് മുഹമ്മദ് ഖാൻ്റെ കാലത്ത് രാജ്ഭവൻ അധികമായി ചെലവഴിച്ചത്.
പി സദാശിവത്തിൻ്റെ കാലത്ത് ഒരു കോടി നാല് ലക്ഷം രൂപയാണ് യാത്രാ ഇനത്തിൽ രാജ്ഭവൻ്റെ ആകെ ചെലവ്. ആരിഫ് മുഹമ്മദ് ഖാൻ്റെ കാലത്ത് നാല് വർഷം പൂർത്തിയാകുമ്പോൾ തന്നെ യാത്രായിനത്തിൽ രാജ്ഭവൻ ഒരു കോടി 60 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞു. നാല് വർഷത്തിനിടെ തന്നെ 54 ലക്ഷം രൂപയാണ് അധിക ചെലവ് വന്നിരിക്കുന്നത്.
ഗവർണർമാരുടെ ധന സഹായത്തിന്റെ ചെലവുകളിലും വർധനവുണ്ട്. സദാശിവത്തിൻ്റെ കാലത്ത് ആകെ 19 ലക്ഷത്തി 53,000 രൂപയാണ് സഹായ ധനമായി കൊടുത്തത്. ആരിഫ് മുഹമ്മദ് ഖാൻ നാല് വർഷത്തിനിടെ തന്നെ 71 ലക്ഷത്തി 99,000 രൂപ കൊടുത്തുകഴിഞ്ഞു. സദാശിവത്തെ അപേക്ഷിച്ച് 50 ലക്ഷത്തിലധികം രൂപയാണ് ഈ ഇനത്തിൽ അധിക ചെലവ് വന്നിരിക്കുന്നത്. ധൂർത്തെന്ന് പറഞ്ഞ് സംസ്ഥാന സർക്കാരിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രൂക്ഷമായി വിമർശിക്കുമ്പോഴാണ് രാജ്ഭവനിൽ ഇത്രയേറെ തുകയുടെ അധിക ചെലവുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.